കല്ലട ജലസേചന പദ്ധതിയുടെ ഏഴംകുളത്തെ ഇടതുകര കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടു
ഏഴംകുളം : കല്ലട ജലസേചന പദ്ധതിയുടെ ഏഴംകുളത്തെ ഇടതുകര കനാൽ വഴി വെള്ളം തുറന്നുവിട്ടു. എന്നാൽ മാലിന്യവും കാടും വൃത്തിയാക്കാതെയാണ് വെള്ളം തുറന്നുവിട്ടത്. ഇതോടെ കനാൽ വശങ്ങളിൽ തങ്ങിയിരുന്ന മാലിന്യം മുഴുവൻ വെള്ളത്തിലായി.
ഈ ഭാഗങ്ങളിൽ കനാൽ കാര്യമായി വൃത്തിയാക്കിയിട്ട് വർഷങ്ങളായി. പേരിന് വശങ്ങൾ വൃത്തിയാക്കുക മാത്രമാണ് പതിവ്. ഇത്തവണയും വശങ്ങളിലെ കുറച്ച് കാട് തെളിച്ചല്ലാതെ മറ്റൊന്നും ചെയ്തില്ല. കടമ്പനാട്, പള്ളിക്കൽ പഞ്ചായത്തുകളിലേക്ക് ഇടതുകര കനാൽ വഴിയാണ് വെള്ളമെത്തുന്നത്. ഏഴംകുളം ഭാഗത്ത് കനാൽ വശങ്ങളിൽ മാലിന്യം തള്ളൽ രൂക്ഷമാണ്. കനാൽ വൃത്തിയാക്കാതെ തുറന്നതോടെ മാലിന്യം മുഴുവൻ താഴേക്ക് ഒഴുകുന്ന സ്ഥിതിയാണ്. ഡയപ്പറുകൾ ഉൾപ്പെടെയുള്ള മാലിന്യമാണ് കനാലിലൂടെ ഒഴുകിയത്. ജനുവരി മുതൽ മേയ് വരെയാണ് കനാലിലൂടെ ജലവിതരണം പ്രധാനമായും നടക്കുന്നത്. ജലവിതരണത്തിന് മുമ്പ് കനാൽ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഫണ്ടിന്റെ കുറവ് കാരണമാണ് വൃത്തിയാക്കുന്ന പണികൾ കൃത്യമായി നടക്കാത്തതെന്നാണ് വിവരം.
kanal
