കുടിക്കാൻ വെള്ളം വിലയ്ക്ക് വാങ്ങണം; ആനത്തടം കോട്ടഭാഗം നിവാസികളുടെ ദുരവസ്ഥ.
റാന്നി : ഒരുവശത്ത് പഞ്ചായത്തിലെ ഭൂരിഭാഗം വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനായി ജലം നിറഞ്ഞ സംഭരണി, മറുഭാഗത്ത് നാട്ടുകാരുടെ ജലക്ഷാമം മാറ്റാൻ വെള്ളം എത്തിക്കുമെന്ന ഉറപ്പുനൽകി സ്ഥാപിച്ച വാട്ടർ ടാങ്ക്. മധ്യത്തിൽ നാട്ടുകാരുടെ കുടിവെള്ളത്തിന് പരിഹാരമുണ്ടാകുമെങ്കിൽ ആകട്ടെ എന്ന് കരുതി ടാങ്ക് പണിയാൻ സ്വകാര്യവ്യക്തിയിൽനിന്ന് സൗജന്യമായി വാങ്ങിയ അഞ്ച് സെന്റ് സ്ഥലം.
ഇതിനിടയിൽ വർഷത്തിൽ നാലുമാസത്തിലേറെ കുടിവെള്ളം വിലയ്ക്കുവാങ്ങേണ്ടി വരുന്ന 20 കുടുംബങ്ങളും. അധികൃതർ ഒന്നു മനസ്സുവെച്ചാൽ ആഴ്ചകൾകൊണ്ട് പരിഹരിക്കാവുന്ന ഇവരുടെദുരിതം നടപടികളില്ലാതെ നീണ്ടുപോവുകയാണ്.
ഇത് മലയോരമേഖലയിലെ കാഴ്ചയല്ല. റാന്നി ടൗണിലെ ഇട്ടിയപ്പാറയിൽ പഴവങ്ങാടി പഞ്ചായത്ത് ഓഫീസിൽനിന്നും ഉറക്കെവളിച്ചാൽ കേൾക്കാവുന്ന ദൂരത്തെ നാട്ടുകാരുടെ അനുഭവമാണിത്. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന ഭാഗമായ ആനത്തടം കോട്ടഭാഗം നിവാസികളുടെ ദുരവസ്ഥ.
റാന്നി മേജർ ജലവിതരണ പദ്ധതിയുടെ പഴവങ്ങാടി പഞ്ചായത്തിൽ ജലവിതരണം നടത്താനുള്ള വെള്ളം ശേഖരിക്കുന്നത് ആനത്തടത്തെ ജലസംഭരണിയിലാണ്. അവിടെനിന്നും 150 മീറ്ററോളം ദൂരം മാത്രമാണ് കോട്ടഭാഗത്തെ വീടുകളിലേക്കുള്ളത്. നവംബർ അവസാനത്തോടെ ഈ പ്രദേശത്തെ മിക്കവീടുകളിലെയും കിണറുകൾ വറ്റും. പിന്നീട് വെള്ളം വിലയ്ക്ക് വാങ്ങണം. 3000 ലിറ്റർ വെള്ളത്തിന് 1000 രൂപ നൽകണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് ഇവിടെയുള്ളവരിൽ അധികവും. ‘വെള്ളമില്ലാതെ പറ്റുമോ, ഭക്ഷണം വേണമെങ്കിൽ ഒന്നോ രണ്ടോ നേരം ഒഴിവാക്കാം. കടം വാങ്ങിയാലും വെള്ളം ഇറക്കാതെ മറ്റുമാർഗമില്ല. അടുത്തെവിടെയെങ്കിലും ഉണ്ടായിരുന്നെങ്കിൽ തലയിൽ ചുമന്നുകൊണ്ടുവരാമായിരുന്നു. ജലക്ഷാമത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒരു വീട്ടമ്മയുടെ പ്രതികരണമായിരുന്നു ഇത്.
വാട്ടർ ടാങ്ക് സ്ഥിതിചെയ്യുന്നിടത്തും കോട്ടഭാഗത്തേക്ക് കയറ്റമാണ്. അതിനാൽ കോട്ടഭാഗത്തെ ഒഴിവാക്കി താഴ്ന്നഭാഗത്തുകൂടിയാണ് ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. ഈ വീടുകൾക്ക് 150 മീറ്റർ അകലെക്കൂടി പൈപ്പുകൾ പോകുന്നുണ്ട്. ഇവിടെയുള്ള 20 വീട്ടുകാർക്ക് മാത്രം വെള്ളം കിട്ടുന്നില്ല. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരാതി കൊടുത്ത് വീട്ടുകാർ മടുത്തു. എന്നിരുന്നാലും വേനൽക്കാലമെത്തുമ്പോൾ വീണ്ടും നിവേദനങ്ങളുമായി ഇറങ്ങും. 10 വർഷം മുമ്പ് നാട്ടുകാർ പരാതിയുമായി ഇറങ്ങിയപ്പോഴാണ് അന്നത്തെ ഗ്രാമപ്പഞ്ചായത്തംഗം ഈ വീടുകൾക്ക് സമീപം വാട്ടർ ടാങ്ക് സ്ഥാപിച്ചത്. വേനൽക്കാലമാവുമ്പോൾ ഈ ടാങ്കിൽ വെള്ളമെത്തിക്കുമെന്നായിരുന്നു ഉറപ്പ്. അക്കാലത്ത് ഏതാനും തവണ വെള്ളമെത്തിച്ചതൊഴിച്ചാൽ അത് കാഴ്ചവസ്തുവായി നിലനിൽക്കുന്നു. സമൂഹവിരുദ്ധർക്ക് മാത്രമാണിതുകൊണ്ട് പ്രയോജനം. ഇതിന്റെ മറവിലാണ് മദ്യാപാനം. ടാങ്കിന് സമീപത്തെല്ലാം മദ്യക്കുപ്പികളും മറ്റും കൂടി കിടക്കുന്നു.
ജലസംഭരണി ഭാഗത്തുനിന്നും 200 മീറ്ററോളം ദൂരത്തിൽ പൈപ്പ് അല്പം താഴ്ത്തി സ്ഥാപിച്ചാൽ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് നാട്ടുകാരുടെ വാദം. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനായിട്ടാണ് ഈ ഭാഗത്ത് ടാങ്ക് സ്ഥാപിക്കാൻ രണ്ട് വർഷം മുമ്പ് സ്വകാര്യവ്യക്തിയിൽ നിന്നും അഞ്ച്് സെന്റ് സ്ഥലം സൗജന്യമായി വാങ്ങിയിരുന്നതായി ഈ വാർഡിലെ മുൻ അംഗവും ബ്ലോക്ക് പഞ്ചായത്തംഗവുമായ ജോൺ എബ്രഹാം പറഞ്ഞു. ടാങ്ക് നിർമാണത്തിന് ടെൻഡർ നൽകിയിട്ടും ജോലി ആരും ഏറ്റെടുക്കുന്നില്ലെന്ന ഒരു മറുപടി മാത്രമാണ് വാട്ടർ അതോറിറ്റിയിൽ നിന്നും അടുത്തനാൾ വരെ നൽകിയിരുന്നത്.
ഇപ്പോൾ ചോദിച്ചാൽ ഫണ്ടില്ലെന്നും. കോടികൾ ചെലവഴിച്ച് എല്ലാ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാൻ ജലജീവൻ പദ്ധതി വന്നിട്ടുപോലും ഈ കുടുംബങ്ങൾക്ക് ഫലമുണ്ടായില്ല. ഒരാഴ്ച മുമ്പ് വീണ്ടും എം.എൽ.എ.യ്ക്ക് നാട്ടുകാർ നിവേദനം നൽകി. ഇതിനെങ്കിലും ഫലമുണ്ടാകണേ എന്ന പ്രാർഥനയിലാണ് നാട്ടുകാർ.
ranni
