അഖിലേന്ത്യാ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു : തുറക്കാതെ ഓഫിസുകളും സ്കൂളുകളും; 89% ജീവനക്കാർ പണിമുടക്കിയെന്ന് ട്രേഡ് യൂണിയനുകൾ
പത്തനംതിട്ട ∙ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. സർക്കാർ ഓഫിസുകൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. ജീവനക്കാരിൽ ചിലർ മാത്രമാണ് ജോലിക്ക് ഹാജരായത്. വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. വിദ്യാലയങ്ങളുടെ പ്രവർത്തനത്തെയും പണിമുടക്ക് ബാധിച്ചു. ശബരിമല തീർഥാടകരെയും മാരാമൺ കൺവൻഷനിൽ പങ്കെടുക്കുന്നവരെയും പണിമുടക്കിൽനിന്ന് ഒഴിവാക്കിയിരുന്നു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെയും ഒഴിവാക്കി.
മാരാമണ്ണിലേക്ക് തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തി. ജില്ലയിൽ ആകെ 1071 ഓഫിസുകളിൽ 826 ഓഫിസുകൾ പൂർണമായും അടഞ്ഞുകിടന്നതായും പ്രതിഷേധത്തിനു നേതൃത്വം നൽകിയ ട്രേഡ് യൂണിയനുകൾ വ്യക്തമാക്കി. 9264 ജീവനക്കാരിൽ 8592 പേർ പണിമുടക്കി. 202 പേർ അവധിയിലായിരുന്നു. ജില്ലയിൽ 89% ജീവനക്കാർ പണിമുടക്കിയെന്നാണു യൂണിയൻ നേതൃത്വം പറയുന്നത്.
127 പേരുള്ള പത്തനംതിട്ട കലക്ടറേറ്റിൽ 3 പേരാണ് ജോലിക്കെത്തിയത്. അടൂർ ആർഡിഒയിൽ 3, തിരുവല്ല ആർഡിഒയിൽ 0, കോന്നി താലൂക്ക് ഓഫിസിൽ 5, റാന്നി താലൂക്ക് ഓഫിസിൽ 6, കോഴഞ്ചേരിയിൽ 1, തിരുവല്ലയിൽ 4, മല്ലപ്പള്ളിയിൽ 4, അടൂർ താലൂക്ക് ഓഫിസിൽ 2 എന്നിങ്ങനെയായിരുന്നു ജോലിക്കെത്തിയ ജീവനക്കാരുടെ എണ്ണം. പണിമുടക്കിയ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ സമരസമിതികളുമായി ചേർന്ന് പ്രകടനം നടത്തി.
kerala-nationwide-strike
