പത്തനംതിട്ട മേൽപ്പാലം; പൂർത്തിയാക്കാൻ സമയം നീട്ടിച്ചോദിച്ച് കരാറുകാരൻ
പത്തനംതിട്ട : ഓണത്തിന് ടൗൺ സ്ക്വയറിലെ മേൽപ്പാലത്തിൽ കയറാമെന്ന ആഗ്രഹം വേണ്ട. മേൽപ്പാലം നിർമാണം ഓണത്തിന് പൂർത്തിയാക്കുമെന്ന് എം.എൽ.എ. പറഞ്ഞെങ്കിലും അത് നടക്കില്ല. പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ നാലുമാസം വീണ്ടും ചോദിച്ചിരിക്കുകയാണ് കരാറുകാരൻ.
പാലം നിർമാണം പൂർത്തിയാക്കാൻ ഒക്ടോബർ 30 വരെ പിഴയില്ലാതെ സമയം നീട്ടണമെന്നാണ് അപേക്ഷ. കരാറുകാരനായ എസ്. ശിവസ്വാമിയുടെ അപേക്ഷ പി.ഡബ്ല്യു.ഡി. വഴി സർക്കാരിലെത്തി. കേരള റോഡ് ഫണ്ട് ബോർഡാണ് നിർവഹണ ഏജൻസി. കിഫ്ബി വഴിയാണ് പണം അനുവദിക്കുന്നത്.
2022 മാർച്ചിലാണ് മേൽപ്പാലം പണിയാൻ സ്ഥലം സർക്കാർ ഏറ്റെടുത്ത് കരാറുകാരന് കൈമാറിയത്. 18 മാസമായിരുന്നു ആദ്യ പൂർത്തീകരണ കാലാവധി. അതുപ്രകാരം പണി 2023 സെപ്റ്റംബർ 23-ന് തീരേണ്ടതായിരുന്നു.
എന്നാൽ അതുണ്ടായില്ല. പിന്നീട് പിഴയില്ലാതെയുള്ള നീട്ടിക്കൊടുക്കലായിരുന്നു. ആകെ നാലുതവണ നീട്ടി. അവസാനമായി സമയം നീട്ടികൊടുത്തത് 2026 ഏപ്രിൽ 30-ന് അവസാനിച്ചു. ഇപ്പോഴും പണി പൂർത്തിയായിട്ടില്ല. പല കാരണങ്ങൾ കൊണ്ട് പണികൾ ഇഴഞ്ഞുനീങ്ങുകയാണ്. അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ പൂർത്തിയാകാനുണ്ട്. മേൽപ്പാലം പണി അനന്തമായി നീളുന്നത് വ്യാപാരികളെയും ജനങ്ങളെയും വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സ്വകാര്യ ബസ്‌സ്റ്റാൻഡ് ഭാഗത്തുള്ള വാഹനഗതാഗതവും പ്രതിസന്ധിയിലാണ്.
പി.ഡബ്ല്യു.ഡി. പത്തനംതിട്ട ഓഫീസിൽ കിട്ടിയ അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള ശുപാർശയാണ് തിരുവനന്തപുരത്തേക്ക് എത്തിയത്. ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. തീരുമാനമെടുത്തിട്ടില്ല.
aban bridge



