നിയന്ത്രണംവിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ച് ദമ്പതിമാർക്ക് പരിക്ക്
റാന്നി : നിയന്ത്രണംവിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ച് ദമ്പതിമാർക്ക് പരിക്ക്. രണ്ടുവയസ്സുള്ള കുട്ടിയടക്കം രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കൊല്ലം മലനട ഇടക്കാട് ദീപ്തിവില്ലയിൽ ദിപിൻ കുമാർ (33), ഭാര്യ അശ്വതി (29) എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ 6.50-ന് സംസ്ഥാനപാതയിൽ റാന്നി ചെല്ലയ്ക്കാടിനും മന്ദമരുതിക്കും ഇടയിലായിരുന്നു അപകടം. ചെല്ലയ്ക്കാട്ടുനിന്ന് മന്ദമരുതിയിലേക്കുള്ള കയറ്റത്തിലാണ് സംഭവം. മലനടയിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്.
തമിഴ്‌നാട്ടിൽനിന്ന് മുട്ടയുമായി റാന്നി ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയിൽ എതിർദിശയിലെത്തിയ കാർ വന്ന ഇടിക്കുകയായിരുന്നു .ലോറി ഇടതുവശത്തേക്ക് പരമാവധി ഒതുക്കിയ നിലയിലാണ് കിടന്നിരുന്നത്. സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
നാലുപേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ സ്റ്റിയറിങ് ഭാഗത്ത് കാലുകൾ ഉടക്കിക്കിടന്ന ദിപിനെ ഫയർഫോഴ്‌സാണ് പുറത്തെത്തിച്ചത്. പരിക്കേറ്റവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്നവർ സീറ്റ് ബെൽറ്റ് ഉപയിഗിച്ചത് കൊണ്ടാണ് വലിയ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
സംഭവമറിഞ്ഞ് പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി സ്ഥലത്തെത്തി. അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിലെ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ചെറിയവാഹനങ്ങൾ വലിയകാവ് റോഡിലെത്തി മന്ദമരുതി, മണിമല ഭാഗങ്ങളിലേക്ക് പോയി.
പോലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
A couple was injured when an out-of-control car collided with a lorry






