വാടകക്കെട്ടിടത്തിൽ നിന്ന് മോചനം തേടി പന്തളം തെക്കേക്കര പോസ്റ്റോഫീസ്
പന്തളം : അറുപതു വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പന്തളം തെക്കേക്കര പോസ്റ്റോഫീസിന് സ്വന്തമായി കെട്ടിടം ഒരുങ്ങിയെങ്കിലും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാൻ കടമ്പകൾ കടക്കണം. നഗരസഭയുടെ ഫണ്ടുപയോഗിച്ച് പണിത കെട്ടിടം പോസ്റ്റോഫീസ് പ്രവർത്തിക്കാൻ വിട്ടുനൽകാത്തതാണ് പ്രശ്‌നം. കുരമ്പാല 17-ാം വാർഡിൽ ആനയടി-കൂടൽ റോഡിനരികിൽ എൻ.എസ്.എസ്. കരയോഗംവക കെട്ടിടത്തിലാണ് ഇപ്പോൾ പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്. പോസ്റ്റോഫീസ് പ്രവർത്തിക്കുന്നതിനാൽ ഈ കവല പോസ്റ്റോഫീസ് ജങ്ഷൻ എന്ന പേരിലാണ് അറിയപ്പെടുന്നതും.
സ്വന്തമായി കെട്ടിടമില്ലാതെ ഓഫീസ് നഷ്ടമാകുമോ എന്ന ആശങ്ക നിലനിൽക്കുമ്പോൾ പ്രശ്‌നം പരിഹരിക്കാൻ മുന്നിട്ടിറങ്ങിയത് കഴിഞ്ഞ നഗരസഭയിലെ കൗൺസിലറായ ജി. രാജേഷ്‌കുമാറാണ്. കൗൺസിലറുൾപ്പെടെ 23 ആളുകൾ ചേർന്ന് കുരമ്പാല തെക്ക് കവലയിൽ രണ്ടുസെന്റ് സ്ഥലം വിലയ്ക്കു വാങ്ങി ഇത് നഗരസഭയ്ക്ക് സൗജന്യമായി കൈമാറിയിരുന്നു. ഈ സ്ഥലത്ത് പണിയുന്ന കെട്ടിടത്തിന് കുരമ്പാല തെക്ക് സാംസ്‌കാരികനിലയം എന്ന് നാമകരണം ചെയ്യണം, താഴത്തെനില പോസ്‌റ്റോഫീസിനും ഒന്നാംനില ജനകീയ വായനശാലയ്ക്കും സൗജന്യമായി പ്രവർത്തിക്കുന്നതിന് നൽകണം എന്നീ വ്യവസ്ഥകൾ വെച്ചിരുന്നു.
പന്തളം നഗരസഭയിലെ 14 മുതൽ 20 വരെയുള്ള വാർഡിലെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഓഫീസ് വിട്ടുപോകരുതെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ. 17-ാം ഡിവിഷന് അനുവദിച്ച തുകയിൽ ഏഴര ലക്ഷം രൂപ വകയിരുത്തി കെട്ടിടംപണി പൂർത്തിയാക്കി. വയറിങ് മാത്രമാണ് ഇനി തീർക്കാനുള്ളത്. പണിയുടെ അവസാനഘട്ടത്തിൽ ബന്ധപ്പെട്ടവർ എസ്റ്റിമേറ്റ് പുതുക്കിയിരുന്നെങ്കിൽ കെട്ടിടം വയറിങ് ചെയ്യാനുള്ള തുകകൂടി എഗ്രിമെന്റ് തുകയ്ക്കുള്ളിൽ കിട്ടുമായിരുന്നുവെന്ന് മുൻ കൗൺസിലർ രാജേഷ് കുമാർ പറഞ്ഞു. അതുമല്ലെങ്കിൽ കെട്ടിടം പോസ്റ്റോഫീസിനായി നൽകിയാൽ നാട്ടുകാരിൽ ചിലർ സൗജന്യമായി വയറിങ് നടത്താനും തയ്യാറാണ്. നഗരസഭ കെട്ടിടം നൽകാൻ പോസ്റ്റൽ വകുപ്പിന് കത്ത് നൽകിയാൽ മാത്രം മതി . ഈ നടപടി കഴിഞ്ഞാൽ ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാം.
Pandalam Thekkekara Post Office seeks relief from rented building
