കോന്നി: കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചതോടെ വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്ന അറുപതോളം ദിവസ വേതന ജീവനക്കാരും അവരുടെ കുടുംബങ്ങളും ദുരിതത്തിൽ. കോന്നി ആനത്താവളത്തിൽ കോൺക്രീറ്റ് തൂൺ വീണ് നാലു വയസ്സുകാരൻ മരിച്ചതിനെതുടർന്നാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടത്.
ശുചീകരണ തൊഴിലാളികൾ അടക്കം അറുപതോളം തൊഴിലാളികൾ ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലാണ്. കാന്റീൻ, വന ശ്രീ കഫെ, മ്യൂസിയം, ത്രീ ഡി തിയറ്റർ ഉൾപ്പെടെ സംവിധാനങ്ങളിൽ ജോലി ചെയ്യുന്നവരാണ് പ്രതിസന്ധി നേരിടുന്നത്.
സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്ക് പകുതി ശമ്പളമെങ്കിലും ലഭിക്കുമെന്നിരിക്കെ താൽക്കാലിക ജീവനക്കാരായ ഇവർക്ക് ഒന്നും ലഭിക്കാത്ത അവസ്ഥയാണുള്ളത്. ആനകളുടെ പരിപാലന ചുമതലയുള്ളതിനാൽ പാപ്പാന്മാർക്ക് മാത്രമാണ് ജോലി നഷ്ടപ്പെടാതെ ഇരിക്കുന്നത്. തുച്ഛ വേതനത്തിൽ ജോലി ചെയ്യുന്ന ഇവിടുത്തെ താൽക്കാലിക ജീവനക്കാർ ഓരോ മാസവും ബുദ്ധിമുട്ടിയാണ് കഴിഞ്ഞുപോകുന്നത്. എന്നാൽ, കേന്ദ്രം പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട് ഇവർ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ദിവസവും നൂറുകണക്കിന് ആളുകൾ വന്നുപോയിരുന്ന സ്ഥലം ഇപ്പോൾ ആരും വരാത്ത അവസ്ഥയിലുമായി. അവധി ദിനങ്ങളിൽ വനം വകുപ്പിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കേണ്ട സമയത്താണ് ആനക്കൂടും പരിസരവും പൂട്ടലിലേക്ക് പോയത്.
Konni Eco Tourism Center