അനധികൃത ഹോം നഴ്സിങ് സ്ഥാപനങ്ങൾ പെരുകുന്നു
പത്തനംതിട്ട: അടൂർ തട്ടയിൽ അൽഷിമേഴ്സ് ബാധിച്ച വയോധികനോട് ഹോം നഴ്സ് ക്രൂരമായി പെരുമാറിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്ലേസ്മെന്റ് സെക്യൂരിറ്റി ആൻഡ് ഹോം നഴ്സിങ് സർവിസസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഹോം നഴ്സിനെയും നിയമിച്ച സ്ഥാപനത്തെയും നിയമത്തിന് മുന്നിൽകൊണ്ടുവരണം. ഹോം നഴ്സിങ് രംഗത്തു നിലവാരമില്ലാതെയും സുരക്ഷിതമില്ലാതെയും പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവരെ നിയന്ത്രിക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. ചിലർ വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിച്ച് ക്രിമിനലുകളെയും ധാർമികമായി നിലവാരമില്ലാത്തവരെയും ജോലിക്കയക്കുന്നു. ഹോം നഴ്സിങ് മേഖലയിലെ വിഷയങ്ങൾ പഠിച്ച് ബിൽ തയാറാക്കാൻ സർക്കാർ റിട്ട. ജസ്റ്റിസ് കെ.ടി. തോമസിനെ ചുമതലപ്പെടുത്തിയിരുന്നു.
നാലു വർഷങ്ങൾക്ക് മുമ്പ് ഈ ബിൽ തയാറാക്കി സമർപ്പിച്ചതാണ്. എന്നാൽ, ഇതുവരെ നിയമമാക്കാൻ സാധിച്ചിട്ടില്ല. നിയമപരമല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പരിശോധിച്ച് നിയന്ത്രിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് റോയി പി. എബ്രഹാം, ട്രഷറർ എബി മാത്യു, രാജൻ തോമസ് , ആനി തോമസ്, സതി വി. നായർ തുടങ്ങിയവർ പങ്കെടുത്തു.
ill--legal home nursing