ഡി സി സി വൈസ് പ്രസിഡന്റ് എം .ജി കണ്ണൻ അന്തരിച്ചു ..നഷ്ടമായത് കഠിനപാതകൾ താണ്ടി വളർന്നുവന്ന യുവനേതാവിനെ
പത്തനംതിട്ട ∙ ജന്മദിനാശംസകൾക്കു പിന്നാലെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. ഡിസിസി വൈസ് പ്രസിഡന്റ് എം.ജി.കണ്ണന്റെ വേർപാടിന്റെ ഞെട്ടലിലുമാണ് അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കണ്ണന്റെ ജന്മദിനം. കക്ഷി രാഷ്ട്രീയത്തിനപ്പുറം വിശാലമായ സുഹൃദ് വലയമുള്ള കോൺഗ്രസ് പ്രവർത്തകനായിരുന്നു എം.ജി.കണ്ണൻ.സമരമുഖത്ത് കോൺഗ്രസിന്റെ പോരാളിയായിരുന്നു എം.ജി.കണ്ണൻ. സംഘർഷഭരിതമായ സാഹചര്യങ്ങളിലും പൊലീസുമായുള്ള ഏറ്റുമുട്ടലുകളിലും കരുത്തോടെ നിന്ന യുവനേതാവിനെയാണു പാർട്ടിക്കു നഷ്ടമായിരിക്കുന്നത്. സദാ ചിരിക്കുന്ന മുഖത്തോടെ നാട്ടിലെ ഏതു വിഷയത്തിലും ഇടപെടൽ നടത്തുന്ന സജീവ സാന്നിധ്യമായിരുന്നു ഈ നേതാവ്.
ജീവിത സാഹചര്യങ്ങളുടെ കഠിന പാതകൾ താണ്ടിയാണ് കണ്ണൻ കോൺഗ്രസിൽ വളർന്നു വന്നത്. പ്രതിസന്ധികളെ മുന്നോട്ടുള്ള കുതിപ്പിന് ഈ നേതാവ് ഊർജമാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്ന സമയത്ത് ഒട്ടേറെ വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തി. സമരങ്ങളിൽ പൊലീസ് മർദനമേറ്റിട്ടുണ്ട്.നിയമസഭയിലേക്ക് കന്നിയങ്കത്തിൽ മത്സരിക്കാൻ കിട്ടിയത് അടൂർ സീറ്റ്. ഇടതുപക്ഷത്തിന് 26,000 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന അടൂരിൽ കന്നിയങ്കത്തിൽ തന്നെ ആ ഭൂരിപക്ഷം 3000ൽ താഴെയെത്തിക്കാൻ കഴിഞ്ഞു.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും അർബുദരോഗിയായ മകൻ ശിവകിരണിനെ തോളിലിട്ട് ചികിത്സയ്ക്കായി തിരുവനന്തപുരം ആർസിസിയിൽ കാത്തിരുന്ന കണ്ണന്റെ മുഖം ജനങ്ങൾ ഇന്നും മറന്നിട്ടില്ല. മകൻ രോഗത്തിൽനിന്നു മുക്തനായി.
പക്ഷേ രാഷ്ട്രീയ എതിരാളികൾ അന്ന് ഉന്നയിച്ച വിമർശനങ്ങൾ ഏറെ മുറിവേൽപിച്ചിരുന്നുവെന്ന് കണ്ണൻ പിന്നീടു പറഞ്ഞിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ സജീവമായി മുന്നോട്ടു പോകുന്നതിനിടെയാണ് കണ്ണന്റെ ആകസ്മികമായ വേർപാട്. പക്ഷാഘാതത്തെ തുടർന്ന് പരുമലയിലുള്ള സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുമ്പോഴും എം.ജി.കണ്ണൻ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിലായിരുന്നു കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. പക്ഷേ, പ്രാർഥനയോടെ കാത്തിരുന്നവരുടെ പ്രതീക്ഷ തെറ്റിച്ച് ഇന്നലെ രാവിലെ 11ന് കണ്ണൻ മരണത്തിനു കീഴടങ്ങി. ശനിയാഴ്ച ഉച്ചയ്ക്കാണ് കണ്ണനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചത്. രാത്രി നില വഷളായതോടെ വെന്റിലേറ്ററിലാക്കി. വിവരമറിഞ്ഞ് പാർട്ടി നേതാക്കൾ പലരും പരുമല ആശുപത്രിയിലേക്ക് ഓടിയെത്തിയിരുന്നു.
പാർട്ടിയോടും പ്രവർത്തകരോടും അങ്ങേയറ്റം ആത്മാർഥത കാട്ടിയ സത്യസന്ധനായ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്നു എം.ജി.കണ്ണനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അനുസ്മരിച്ചു.
പ്രസ്ഥാനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ക്ഷീണമില്ലാതെ രാപകൽ ഓടിനടക്കുമായിരുന്ന എം.ജി.കണ്ണന്റെ കുടുംബത്തിന്റെ സംരക്ഷണം കോൺഗ്രസ് പാർട്ടി ഏറ്റെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. കണ്ണന്റെ ഭവനത്തിൽ എത്തി ഭാര്യയോടും കുടുംബാംഗങ്ങളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി വൈസ് പ്രസിഡന്റ് എം.ജി.കണ്ണനോടുള്ള ആദര സൂചകമായി ജില്ലയിൽ കോൺഗ്രസ് പാർട്ടി ഇന്നും നാളെയും നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചതായി ഡിസിസി പ്രസിഡന്റ് അറിയിച്ചു.
m.g kannan