പത്തനംതിട്ട ജില്ലയിലെ വിവിധബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 111.82 കോടി രൂപയുടെ നിക്ഷേപം
പത്തനംതിട്ട :പത്തനംതിട്ട ജില്ലയിലെ വിവിധബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 111.82 കോടി രൂപയുടെ നിക്ഷേപം. 4,07,747 അക്കൗണ്ടുകളാണ് ഇത്തരത്തിൽ അവകാശവാദം ഉന്നയിക്കാതെ കിടക്കുന്നത്.
ദേശസാത്കൃതബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും 10 വർഷത്തിന് മുകളിലായി അവകാശവാദം ഉന്നയിക്കാതെ (അൺക്ലെയിംഡ് ഡെപ്പോസിറ്റ്) കിടക്കുന്ന തുകയാണിത്. ഈ പണം അവകാശികൾക്കോ, ബന്ധപ്പെട്ടവർക്കോ കൈമാറാൻ ലീഡ് ബാങ്ക് നവംബർ മൂന്നിന് 9.30 മുതൽ പത്തനംതിട്ട അബാൻ ആർക്കേഡിന്റെ നാലാംനിലയിൽ ക്യാമ്പ് നടത്തും. ജില്ലയിലെ പ്രധാന ബാങ്കുകളുടെ പ്രതിനിധികൾ, ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
നിക്ഷേപകർ മരിക്കുകയോ, വിദേശത്തായിരിക്കുകയോ മറ്റെന്തെങ്കിലും കാരണങ്ങൾകൊണ്ടോ അക്കൗണ്ടുകളിൽ ഇടപാടുകളില്ലാതെ വരാറുണ്ട്. നിക്ഷേപകൻ അക്കൗണ്ടിനെക്കുറിച്ച് പറയാത്തതുമൂലവും മറ്റ് കാരണങ്ങൾകൊണ്ടും അനന്തരാവകാശികൾക്കും പലപ്പോഴും ഇതേക്കുറിച്ച് അറിയാതെ വരാം. ഇത്തരത്തിൽ 10 വർഷത്തിലേറെയായി ഒരിടപാടും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക.
പൗരന്മാർക്ക് അവകാശപ്പെട്ടതും ഇതുവരെ ക്ലെയിംചെയ്യപ്പെടാത്ത ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് തുകകൾ, ഡിവിഡന്റുകൾ, മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ, പെൻഷൻ ബാലൻസുകൾ തുടങ്ങിയ തുകകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും പണം അവകാശികളിലേക്ക് എത്തിക്കാനുള്ള സാഹചര്യം ഒരുക്കാനുമാണ് രാജ്യവ്യാപകമായി നടത്തുന്ന ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ കാംപെയ്ൻ ലക്ഷ്യമിടുന്നത്.
രേഖകളിൽ കൃത്യമായ വിവരങ്ങളുള്ള അക്കൗണ്ട് ഉടമകൾക്കും ബന്ധപ്പെട്ടവർക്കും അതത് ബാങ്ക് അധികൃതർ മുഖേന നോട്ടീസ് നൽകിയിട്ടുണ്ട്. ഈ നോട്ടീസ് കിട്ടിയവർക്ക് ക്യാമ്പിലെത്തി നടപടി പൂർത്തിയാക്കാം. സാധുവായ തിരിച്ചറിയൽ രേഖകളും അനുബന്ധരേഖകളും സഹിതം ക്യാമ്പിൽ പങ്കെടുക്കാം.
bank account



