വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പത്തനംതിട്ട മാസ്റ്റർ പ്ലാൻ യാഥാർഥ്യത്തിലേക്ക്.
പത്തനംതിട്ട : വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പത്തനംതിട്ട മാസ്റ്റർ പ്ലാൻ യാഥാർഥ്യത്തിലേക്ക്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ല പ്ലാനിങ് വിഭാഗമാണ് മാസ്റ്റർ പ്ലാനിന് അന്തിമരൂപം നൽകിയത്. 2045ഓടെ ജില്ല ആസ്ഥാനത്തിന്‍റെ സമഗ്ര വികസനം ഉറപ്പാക്കുന്ന മാസ്റ്റർ പ്ലാൻ കരട് നിർദ്ദേശങ്ങൾക്ക് നഗരസഭ കൗൺസിൽ അംഗീകാരം നൽകി പ്രസിദ്ധീകരിച്ചു. പൊതു ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കാൻ നവംബർ 4, 5 തീയതികളിൽ നഗരസഭ കോൺഫറൻസ് ഹാളിൽ ചെയർമാൻ അധ്യക്ഷനായുള്ള സ്പെഷൽ കമ്മിറ്റി യോഗം ചേരും.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ കരട് നിർദ്ദേശങ്ങൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താനാണ് സ്പെഷൽ കമ്മിറ്റി ചേരുന്നത്. തുടർന്ന് നഗരസഭ കൗൺസിൽ അന്തിമ അംഗീകാരം നൽകും. മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായ അഞ്ച് നഗരാസൂത്രണ പദ്ധതികൾക്ക് കൗൺസിൽ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. സ്കീമുകൾക്ക് പുറത്തുള്ള നഗര പ്രദേശങ്ങൾക്കാണ് മാസ്റ്റർ പ്ലാൻ ബാധകമാവുക.
പഴയ മാസ്റ്റർ പ്ലാനിൽ നഗരപ്രദേശത്ത് കെട്ടിട നിർമാണങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ മാസ്റ്റർ പ്ലാൻ പ്രകാരം വാസഗൃഹ നിർമാണങ്ങൾക്ക് മാത്രമായി അനുവദിച്ചിരുന്ന സ്ഥലങ്ങളുടെ 75 ശതമാനവും എല്ലാത്തരം ഉപയോഗങ്ങളും അനുവദിക്കുന്ന മിക്സഡ് സോണുകളായി മാറും. നിലവിൽ മുഖ്യ നഗരാസൂത്രകനും ജില്ല നഗരാസൂത്രകനും മാത്രം അനുവദിക്കാൻ കഴിയുന്ന കെട്ടിട നിർമാണ പെർമിറ്റുകൾ ഇനിമുതൽ നഗരസഭ സെക്രട്ടറിക്കും നൽകാൻ കഴിയും. വാസ ഗൃഹ മേഖലയിൽ വ്യാപാരാവശ്യങ്ങൾക്കായി ചെറിയ കെട്ടിടങ്ങൾ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. പുതിയ മാസ്റ്റർ പ്ലാൻ പ്രാബല്യത്തിൽ വരുന്നതോടെ ഈ നിയന്ത്രണം ഒഴിവാകും.
മാസ്റ്റർ പ്ലാൻ നിർദ്ദേശങ്ങളിലെ പ്രധാന ആകർഷണീയത ഔട്ടർ റിങ് റോഡാണ്. ചുരുളിക്കോട്, തോണിക്കുഴി, മുണ്ടുകോട്ടക്കൽ കൈരളിപുരം, മൈലപ്ര, കുമ്പഴ, വലഞ്ചുഴി കണ്ണങ്കര, കല്ലറ കടവ്, അഴൂർ, സന്തോഷ് ജങ്ഷൻ മാക്കാംകുന്ന്, പുന്നലത്ത് പടി പ്രദേശങ്ങളെ ബന്ധിച്ചുകൊണ്ടാണ് ഔട്ടർ റിങ് റോഡ്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമമായ യാത്ര ഒരുക്കുന്നതിനാണ് ഔട്ടർ റിങ് റോഡ് വിഭാവനം ചെയ്തിട്ടുള്ളത്.
നിലവിലെ റിങ് റോഡിനെ അർബൻ ഹെൽത്ത് കോറിഡോറാക്കി ഉയർത്താൻ നിർദ്ദേശമുണ്ട്. സൈക്ലിങ് പാത്ത്, ഇരിപ്പിടങ്ങൾ, വ്യായാമ ഉപാധികൾ തുടങ്ങിയവ ഹെൽത്ത് കോറിഡോറിന്‍റെ ഭാഗമാണ്. ജില്ല ആസ്ഥാനത്തുകൂടി കടന്നുപോകുന്ന പ്രധാന റോഡായ ടി.കെ റോഡിന് റിങ് റോഡിന് പുറത്ത് നിലവിലെ 21 മീറ്ററിൽ നിന്ന് 24 മീറ്റർ വീതി നിർദ്ദേശിച്ചിട്ടുണ്ട്. റിങ് റോഡിനുള്ളിൽ വരുന്ന ടി.കെ റോഡ് ഭാഗങ്ങൾക്ക് വീതി 18 മീറ്ററിൽ നിന്ന് 21 മീറ്ററാകും. സെൻട്രൽ ജങ്ഷൻ കൊടുന്തറ റോഡിനും വീതി കൂടും. നഗരത്തിലെ തിരക്ക് കുറക്കുന്നതിനായി നിരവധി പുതിയ റോഡുകളുടെ നിർദേശവും സ്കീമുകളിലുണ്ട്.
നഗരത്തിലെ പ്രകൃതി ദുരന്തസാധ്യതകൾ വിശദമായി പഠനവിധേയമാക്കുന്ന റിപ്പോർട്ട് എന്ന പ്രത്യേകത മാസ്റ്റർ പ്ലാനിനുണ്ട്. സംസ്ഥാനത്തെ മാതൃക പ്രോജക്ടായാണ് പത്തനംതിട്ട മാസ്റ്റർ പ്ലാൻ അംഗീകരിച്ചിട്ടുള്ളത്. ദുരന്തനിവാരണ മാസ്റ്റർ പ്ലാൻ പഠനത്തിനായി വിദേശ സംഘങ്ങളും എത്തിയിരുന്നു. നഗര ഭൂവിസ്തൃതിയുടെ എട്ടുശതമാനം പ്രദേശങ്ങളാണ് വെള്ളപ്പൊക്ക സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. അഴൂർ കൊടുന്തറ, റിങ് റോഡ് കുമ്പഴ തുണ്ടമൺകര തുടങ്ങിയ പ്രദേശങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.
നിലവിൽ വെള്ളം സംഭരിക്കുന്ന താഴ്ന്ന് പ്രദേശങ്ങൾ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും പഠനം എടുത്തുകാട്ടിയിട്ടുണ്ട്. നഗരത്തെ ബാധിക്കുന്ന മറ്റൊരു പ്രധാന ദുരന്ത സാധ്യത മണ്ണിടിച്ചിലാണ്. മുസ്ലിയാർ കോളജ് മൈലാടുംപാറ, പള്ളിക്കുഴി, വഞ്ചിപ്പൊയ്ക ശാരദാമഠം, മോടിപ്പടി തുടങ്ങിയ പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിന് സാധ്യതയുള്ളതായി പഠനം സൂചിപ്പിക്കുന്നത്. ഈ പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങളും മാസ്റ്റർ പ്ലാൻ നിർദ്ദേശിക്കുന്നു.
സാമ്പത്തിക വിനോദ വിശ്രമ മേഖലകളിൽ വികസനത്തിനായുള്ള 60 സ്പെഷൽ പ്രോജക്ടുകളാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതും പൂർത്തീകരിച്ചതുമായ പദ്ധതികൾക്ക് പുറമേ ചുട്ടിപ്പാറ അഡ്വഞ്ചർ ടൂറിസം ബേസ് ക്യാമ്പ്, ഹോളിസ്റ്റിക് നെയ്ബർഹുഡ് ഹബ്, ഹാർമണി സെന്റർ, അക്വാ റോക്ക് അഡ്വഞ്ചർ പാർക്ക്, മ്യൂസിയം ആർട്ട് ഗാലറി, കോട്ടപ്പാറ ഹിൽവ്യൂ പാർക്ക്, മണ്ണാറമല വ്യൂ പോയന്റ്, ഡെസ്റ്റിനേഷൻ വെഡിങ് സെന്റർ,
വഞ്ചിപ്പൊയ്ക വെള്ളച്ചാട്ടം, ശബരിമല ട്രാൻസിറ്റ് ഹബ്, ഹെലിപാഡ്, സെൻട്രൽ സ്ക്വയർ, ആധുനിക മുനിസിപ്പൽ മാർക്കറ്റ്, കൺവെൻഷൻ സെന്റർ, ഫുഡ് സ്ട്രീറ്റ്, മൾട്ടിപ്ലക്സ് എന്നിവയും മാസ്റ്റർ പ്ലാനിൽ ഇടം പിടിച്ചിട്ടുണ്ട്. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും സ്പെഷൽ കമ്മിറ്റിക്ക് മുമ്പിൽ നേരിട്ട് ഹാജരായും നൽകാമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു.
pathanamthitta master plan
