സമ്മർദവും അടച്ചിട്ടവീടുകളും ബിഎൽഒമാരെ വട്ടംകറക്കുന്നു
പത്തനംതിട്ട : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ബിഎൽഒമാർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന് അടച്ചിട്ട വീടുകൾ. പ്രവാസികുടുംബങ്ങൾ ഏറെയുള്ള ജില്ലയാണ്. പ്രായമായ രക്ഷിതാക്കൾ മാത്രമുള്ള വീടുകൾ ധാരാളം. ഇവിടെ ഗേറ്റുകൾ മിക്കപ്പോഴും പൂട്ടിയിട്ടിരിക്കുകയായിരിക്കും.
ഇരവിപേരൂരിൽ നാല് തവണ ചെന്നിട്ടും മതിലിന് ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയാതെ മടങ്ങേണ്ടിവന്ന അവസ്ഥ വനിതയായ ബിഎൽഒ പങ്കുവെയ്ക്കുന്നു. രാവിലെ ജോലിക്കാരിയെത്തി ഭക്ഷണം വെച്ച് മടങ്ങിപ്പോകും. പിന്നീട് വയോധിക ദമ്പതിമാർ മാത്രം വീടിനുള്ളിൽ. സമീപത്തെല്ലാം അടച്ചിട്ട വീടുകൾ. അഞ്ചാംവട്ടം അല്പം ദൂരെയുള്ള ബന്ധുവിനെ കണ്ടെത്തി ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നാണ് വീടിനുള്ളിൽ എത്താൻ കഴിഞ്ഞത്. ബിഎൽഒമാർക്കൊപ്പം രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്കും പോകാമെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പായതിനാൽ മിക്കയിടത്തും അവരുടെ സേവനം ലഭിക്കുന്നില്ല.
സർക്കാർ ഉദ്യോഗസ്ഥർ തന്നെ വേണം ഇത്തവണ ബിഎൽഒമാരാകാൻ എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം 75 ശതമാനത്തിലധികം പേരും ഈ രംഗത്ത് പുതുമുഖങ്ങളാണ്. വാർഡ് പരിചയം തീരെ ഇല്ലാത്തവർ. കൂടുതൽപേരും സ്ത്രീകളുമാണ്. ജില്ലയിൽ 1077 ബിഎൽഒമാരാണുള്ളത്. 10 ബിഎൽഒമാർക്ക് ഒരു സൂപ്പർവൈസർ ഉണ്ടാകും. മലയോരമേഖലകളിലും ഉൾഗ്രാമങ്ങളിലും മൊബൈൽ റേഞ്ചിന്റെ പ്രശ്‌നമുണ്ട്. വിദേശത്ത് താമസിക്കുന്നവർക്ക് ഓൺലൈൻ മുഖേനെയോ വാട്ട്‌സാപ്പിലൂടെയോ ഫോം സമർപ്പിക്കാൻ അവസരമുണ്ട്. ഈ അപേക്ഷകളും ബിഎൽഒമാർ പരിശോധിക്കേണ്ടിവരും. പരാതികൾ, അന്വേഷണങ്ങൾ എന്നിവ തഹസിൽദാർമാർ നേരിട്ട് നിരീക്ഷിക്കേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടെ ഇതും ഇരട്ടിപ്പണിയായി.
BLO OFFICER
