മൂന്നാറിലേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് തിരുവല്ല നഗരത്തിൽ ഗതാഗതം മുടക്കിയത് ഒന്നേകാൽ മണിക്കൂർ
തിരുവല്ല : മൂന്നാറിലേക്കുള്ള കെഎസ്ആർടിസി സ്വിഫ്റ്റ് നഗരത്തിൽ ഗതാഗതം മുടക്കിയത് ഒന്നേകാൽ മണിക്കൂർ. തിരുവനന്തപുരത്തുനിന്നു മൂന്നാറിലേക്കുള്ള ബസാണ് ഇന്നലെ കുരിശുകവലയ്ക്കു സമീപം തകരാറിലായത്. റോഡിനു നടുക്കു ഡിവൈഡർ സ്ഥാപിച്ചിട്ടുള്ള സ്ഥലത്തു നിന്നു പോയ ബസ് കാരണം വേറെ വാഹനങ്ങൾക്കു പോകാൻ കഴിയാതെ വന്നതോടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ ഗതാഗതം നിയന്ത്രിച്ചാണു തടസ്സം ഒരു പരിധി വരെ പരിഹരിച്ചത്.
ബസ് കുരിശുകവല കഴിഞ്ഞയുടനെ തനിയെ നിന്നു പോകുകയായിരുന്നു. വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചിട്ടു നടന്നില്ല. എൻജിനിൽ നിന്ന് ഓയിൽ ലീക്ക് ചെയ്യാനും തുടങ്ങി. അര മണിക്കൂർ കഴിഞ്ഞപ്പോൾ പൊലീസും നാട്ടുകാരും ചേർന്നു കുറെ ദൂരം തള്ളി നീക്കിയിട്ടതോടെയാണു കുറച്ചു വാഹനങ്ങളെങ്കിലും കടത്തിവിടാനായത്.
വീണ്ടും തള്ളി മാറ്റാൻ ശ്രമിച്ചപ്പോൾ സ്റ്റിയറിങ് ജാം ആയെന്നും ബ്രേക്ക് കിട്ടില്ലെന്നും ഡ്രൈവർ അറിയിച്ചു. കെഎസ്ആർടിസി തിരുവല്ല ഡിപ്പോയിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണു ബസ്കേടായത്. ഡിപ്പോയിൽ അറിയിച്ചപ്പോൾ അര മണിക്കൂർ കഴിഞ്ഞാണ് ഒരു മെക്കാനിക്ക് സ്ഥലത്തെത്തിയത്. ഡിപ്പോയിൽ വേറെ മെക്കാനിക്കുകൾ ആരും ഇല്ലെന്നാണു വന്നവർ പറഞ്ഞത്. 15 മിനിറ്റോളം മെക്കാനിക്ക് പരിശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. തുടർന്നു ഡിപ്പോയിൽ നിന്നു റിക്കവറി വാൻ വരുത്തി ബസ് കെട്ടിവലിച്ചു ഡിപ്പോയിലെത്തിച്ചപ്പോഴേക്ക് ഒന്നേകാൽ മണിക്കൂറായി.
ബസ്സിൽ 33 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 26 പേരെ കോതമംഗലം ബസ്സിൽ കയറ്റിവിട്ടു. മൂന്നാറിലേക്കു പോകേണ്ട 7 വിനോദ സഞ്ചാരികളായ യാത്രക്കാർ കെട്ടിവലിച്ചുകൊണ്ടുപോയ ബസ്സിനോടൊപ്പം നടന്നു ഡിപ്പോയിലെത്തി.
thiruvalla-ksrtc-swift-bus-breakdown-causes-traffic-delay
