ശബരിമല ദർശനം കഴിഞ്ഞെത്തിയ അയ്യപ്പഭക്തരെ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ ഇറക്കാതെ പെരുവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ.
ആരെയും വഴിയിൽ ഇറക്കിവിടരുതെന്ന് സി.എം.ഡി ഉത്തരവ് നിലവിലുണ്ടെന്നും യാത്രക്കാരെ രാത്രിയിൽ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നത്. പണമില്ലെങ്കിൽ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അയ്യപ്പഭക്തരെ ഇറക്കിവിട്ട സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്.
കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗവും കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ കണ്ടക്ടർ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ സ്ഥലംമാറ്റ നടപടി റദ്ദാക്കുമെന്നും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി.
ശബരിമല ദർശനം കഴിഞ്ഞെത്തിയ അയ്യപ്പഭക്തരെ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ ഇറക്കാതെ പെരുവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ ഡ്രൈവറെ ജോലിയിൽ നിന്ന് കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ടിരുന്നു. പൂവാർ ഡിപ്പോയിലെ താൽകാലിക ഡ്രൈവർ സജി കുമാറിനെയാണ് പിരിച്ചുവിട്ടത്. സംഭവത്തിൽ ഇതേ ഡിപ്പോയിലെ കണ്ടക്ടർ കെ.എൻ. പ്രേമസുതനെ അച്ചടക്കനടപടിയുടെ ഭാഗമായി കാഞ്ഞങ്ങാട് യൂനിറ്റിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.
ഫെബ്രുവരി 17നാണ് അച്ചടക്ക നടപടിക്ക് ആധാരമായ സംഭവം നടന്നത്. ശബരിമല ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തരെ രാത്രി നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ എത്തിക്കുന്നതിന് പകരം, ഗോപുരം കഴിഞ്ഞ് മെയിൻ റോഡിൽ ഇറക്കിവിടുകയായിരുന്നു.
വിജിലൻസ് ഓഫിസറുടെ കുറിപ്പിന്റെയും എക്സിക്യൂട്ടിവ് ഡയറക്ടറുടെ (വിജിലൻസ്) നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. ഉത്തരവ് ഉടൻ നടപ്പാക്കാൻ ബന്ധപ്പെട്ട യൂനിറ്റ് അധികാരികൾക്ക് നിർദേശം നൽകി. മന്ത്രി കെ.ബി ഗണേഷ് കുമാർ സംഭവത്തെക്കുറിച്ച് സി.എം.ഡിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
KSRTC ganesh kumar
