വാരിമാറ്റിയശേഷവും മുട്ടാർ നീർച്ചാലിലേക്ക് ആളുകൾവീണ്ടും മാലിന്യം തള്ളിത്തുടങ്ങി
പന്തളം : 32 ലക്ഷം രൂപ മുടക്കി മുട്ടാർ നീർച്ചാൽ വൃത്തിയാക്കിയപ്പോൾ പന്തളത്തെ ജനങ്ങൾക്ക് ആശ്വാസമായിരുന്നു. വർഷങ്ങളായി മാലിന്യം നിറഞ്ഞുകിടക്കുന്ന നീർച്ചാലിൽ തെളിനീരൊഴുകുന്നത് കാണാമെന്നാഗ്രഹിച്ചവർ വൃത്തിയാക്കി ഒരുമാസം പിന്നിട്ടപ്പോൾ കണ്ടത് മാലിന്യം വീണ്ടും നിറഞ്ഞുതുടങ്ങിയ നീർച്ചാലിനെയാണ്.
പന്തളം ചന്തയോടുചേർന്ന സ്ഥലത്താണ് പച്ചക്കറിയും മത്സ്യ, മാംസവും ഉൾപ്പെടെയുള്ള മാലിന്യം തള്ളിയിരിക്കുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടന്ന പോളയും പായലും നീക്കിയത് അതിലും വേഗത്തിൽ നിറയുകയും ചെയ്തു.
രണ്ട് പദ്ധതികളിലായി കുറുന്തോട്ടയം പാലം മുതൽ മുട്ടാർ പാലം വരെയും കടയ്ക്കാടു മുതൽ കുറുന്തോട്ടയം പാലംവരെയുമാണ് മാസങ്ങളോളം പണിപ്പെട്ട് വൃത്തിയാക്കിയത്. മൊത്തം 2961 മീറ്റർ നീളത്തിൽ മാലിന്യം വാരിമാറ്റി. മാലിന്യം നീക്കം ചെയ്തതിനുശേഷം പുറത്തുനിന്നും വീണ്ടും ഉപേക്ഷിക്കാതിരിക്കാനായി ജനവാസമേഖലകളിൽ മൂന്ന് മീറ്റർ ഉയരത്തിൽ കമ്പിവേലി കെട്ടാനുള്ള പദ്ധതി ഇതിനൊപ്പം ചേർത്തിരുന്നത് നടപ്പാക്കിയിട്ടില്ല. മുട്ടാർ നീർച്ചാൽ വൃത്തിയാക്കുന്നതിന്റെ ഭാഗമായി ചാലിൽനിന്നും കരകയറ്റിയ പ്ലാസ്റ്റിക് പാഴ്‌വസ്തുക്കളുൾപ്പെടെ 400 ടൺ മാലിന്യമാണ് ക്ലീൻകേരള കമ്പനിവഴി നീക്കംചെയ്തത്. നീർച്ചാൽ വൃത്തിയാക്കിയപ്പോൾ ചാലിലേക്ക് തുറന്നുവെച്ചിട്ടുള്ള ധാരാളം പൈപ്പുകൾ കണ്ടെത്തിയിരുന്നു.
muttar
