പന്തളത്ത് കൊട്ടാരത്തിന്റെ സൗജന്യ പാർക്കിങ് മൈതാനം തുറന്നു
പന്തളം : കൈപ്പുഴയിലെ വാഹന പാർക്കിങ് മൈതാനം തുറന്നു. പന്തളത്തെത്തുന്ന തീർഥാടകരുടെ വലിയ വാഹനങ്ങൾ നിർത്തിയിടാൻ സ്ഥല സൗകര്യമില്ലാത്തത് പ്രശ്‌നമായതോടെ പന്തളം കൊട്ടാരം കൈപ്പുഴ കരയിൽ പാർക്കിങ്ങിനെടുത്ത സ്ഥലത്ത് വെള്ളവും വെളിച്ചവും എത്തിച്ചു.
അടച്ചിട്ടിരുന്ന മൈതാനം ചൊവ്വാഴ്ച തുറന്നുകൊടുത്തു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം റവന്യൂവകുപ്പ് സൗകര്യങ്ങളൊരുക്കിയതോടെയാണ് സീസണാരംഭിച്ചസമയം മുതൽ അടച്ചിട്ടിരുന്ന മൈതാനം തുറന്നത്.
നട തുറന്നതുമുതൽ പന്തളത്ത് തീർഥാടകരെത്തുന്ന വലിയ വാഹനങ്ങൾ നിർത്തിയിടുന്നത് പ്രശ്‌നമായിരുന്നു. മുൻ വർഷങ്ങളിൽ പണം കൊടുത്തുപയോഗിക്കുന്ന രീതിയിൽ ഈ സ്ഥലം എടുത്തിരുന്നത് ഇത്തവണ കൊട്ടാരം നേരിട്ട് ഉടമയിൽനിന്നും എടുത്ത് സൗജന്യമായി നൽകാൻ തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ ഇവിടെ സൗകര്യങ്ങളില്ലാത്തതിനാൽ തുറന്നുകൊടുക്കാൻ കഴിഞ്ഞിരുന്നില്ല.
കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ കളക്ടറേയും തഹസിൽദാരെയും വിവരം അറിയിച്ചതോടെയാണ് കുളനട വില്ലോജോഫീസർ അൻവർഷായുടെ നേതൃത്വത്തിൽ സൗകര്യം ഏർപ്പെടുത്താൻ എസ്റ്റിമേറ്റെടുത്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പൈപ്പ്‌ലൈൻ വലിച്ച് വെള്ളമെത്തിക്കുകയും ശൗചാലയം തുറന്നുകൊടുക്കുകയും വെളിച്ചമെത്തിക്കുകയും ചെയ്തു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടേതുൾപ്പെടെ വലിയ വാഹനങ്ങൾ നിർത്തിയിടുവാനുള്ള സൗകര്യമില്ലാത്ത സ്ഥലമാണ് പന്തളം. ഇതുകൊണ്ടുതന്നെ ധാരാളം തീർഥാടകർ ഇവിടെ ഇറങ്ങാതെ പോകുന്നുമുണ്ട്.
ഇതിന് പരിഹാരമെന്ന നിലയിലാണ് ഇത്തവണ കൊട്ടാരം മുപ്പതോളം വാഹനം ഒരേസമയം നിർത്തിയിടാൻ കഴിയുന്ന തരത്തിലുള്ള മൈതാനം കൈപ്പുഴയിൽ കണ്ടെത്തിയത്.
ഇവിടെനിന്നും തീർഥാടകർക്ക് കൈപ്പുഴ ക്ഷേത്രത്തിലും കൊട്ടാരത്തിലും പോകാനും തൂക്കുപാലം വഴി വലിയകോയിക്കൽ ക്ഷേത്രത്തിലെത്തിച്ചേരാനും കഴിയും.
pandalam palace parking
