പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് പൂർത്തിയാക്കാനേറെ
പത്തനംതിട്ട ∙ തെരുവുനായശല്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യം ശക്തമായി നിലനിൽക്കുന്നതിനിടെയാണ് ജില്ലാ പഞ്ചായത്തിൽ പുതിയ ഭരണനേതൃത്വം അധികാരമേറ്റിട്ടുള്ളത്. തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി (എബിസി) നടപ്പാക്കുന്നതിന് പുളിക്കീഴിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകേണ്ടതുണ്ട്. പ്രധാന കെട്ടിടം പണി തീരാറായെന്നാണ് കഴിഞ്ഞ ഭരണസമിതി വ്യക്തമാക്കിയിരുന്നത്. എന്നാൽ, പദ്ധതി പ്രവർത്തനങ്ങൾ ഇടയ്ക്ക് നിലച്ചതു തിരിച്ചടിയായി.
പുളിക്കീഴിൽ പമ്പ റിവർ ഫാക്ടറി വക സ്ഥലത്ത് മൃഗാശുപത്രിയോട് ചേർന്നാണ് കെട്ടിടനിർമാണം. 3 വർഷത്തോളം പദ്ധതി നടത്തിയിരുന്ന കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയത് നിർമിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ അനുവദിച്ചിരുന്നു. 2 നിലകളിലായി 2800 ചതുരശ്ര അടിയാണ് വിസ്തീർണം. 40 സെന്റിലാണ് കെട്ടിടവും അനുബന്ധ സംവിധാനങ്ങളും. ചുറ്റുമതിലും ഷെൽറ്ററുകളുമുണ്ട്.
കൊടുമണ്ണിൽ മിനി റൈസ് മിൽ പദ്ധതി ലക്ഷ്യത്തിലേക്ക് എത്തുന്നതിനുള്ള നടപടികളുമുണ്ടാക്കേണ്ടതുണ്ട്. നെല്ല് സംസ്കരിക്കുന്നതിനും ഗുണനിലവാരമുള്ള അരി കുറഞ്ഞ വിലയ്ക്ക് വിതരണം നടത്തുന്നതിനുമാണു വിഭാവനം ചെയ്തിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന് പുറമേ പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും കൊടുമൺ പഞ്ചായത്തിന്റെയും സംയുക്ത സംരംഭമായിട്ടാണ് പദ്ധതി ആവിഷ്കരിച്ചത്.
ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള അടൂർ, പുല്ലാട് സീഡ് ഫാമുകളുടെ വരുമാനത്തിലും വൻ ഇടിവാണു കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടുള്ളത്. വരുമാനത്തെക്കാൾ കൂടുതൽ ചെലവാണ് ഇവിടെ. പരിഹാരം കാണുന്നതിന് നൂതനമാർഗം ആവിഷ്കരിക്കുന്നതിനു നടപടി വേണമെന്ന് സർക്കാർ തദ്ദേശവകുപ്പും നിർദേശം നൽകിയിരുന്നു.
pathanamthitta jilla bharana samithy
