നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് അടൂരിൽ പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി; പൊലീസുകാർക്കും പ്രതികൾക്കും യാത്രക്കാരിക്കും പരുക്ക്
അടൂർ∙ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം പൊലീസ് ജീപ്പിലും മറ്റൊരു കെഎസ്ആർടിസി ബസിലും ഇടിച്ചുണ്ടായ അപകടത്തിൽ എഎസ്ഐയും പ്രതികളും ബസ് യാത്രക്കാരിയും ഉൾപ്പെടെ 6 പേർക്കു പരുക്ക്. തിങ്കളാഴ്ച രാത്രി 8ന് അടൂർ സെൻട്രൽ ജംക്‌ഷനിലാണ് സംഭവം. പത്തനാപുരത്തു നിന്ന് കായംകുളത്തേക്ക് പോയ കെഎസ്ആർടിസി വേണാട് ബസിന്റെ ബ്രേക്കാണ് നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്.
അടിപിടി കേസിലെ പ്രതികളെയും കൊണ്ട് കൊട്ടാരക്കര സബ് ജയിലിലേക്ക് പോയ കോയിപ്രം പൊലീസ് സ്റ്റേഷനിലെ ജീപ്പിലും തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിലുമാണ് ഇടിച്ചത്. അപകടത്തിൽ കോയിപ്രം സ്റ്റേഷനിലെ എഎസ്ഐ ഷിബു എസ്.രാജ് (49), സിപിഒമാരായ മുഹമ്മദ് റഷാദ് (29), എസ്.സുജിത് (36), പ്രതികളായ വെണ്ണിക്കുളം സ്വദേശികളായ ജോൺ ജോർജ് (49), സിബു ഏബ്രഹാം (49), ബസിലെ വേണാട് ബസിലെ യാത്രക്കാരിയായ കായംകുളം സ്വദേശി ഷീജ (52) എന്നിവർക്കാണ് പരുക്കേറ്റത്. ഗുരുതര പരുക്കേറ്റ ഷിബു രാജിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മറ്റുള്ളവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനാപുരത്തു നിന്ന് കായംകുളത്തേക്ക് പോയ വേണാട് ബസിന് മരിയ ആശുപത്രിയുടെ ഭാഗത്തു വച്ച് ബ്രേക്ക് നഷ്ടപ്പെട്ടതായി പറയുന്നു. അവിടെ നിന്ന് നിയന്ത്രണം വിട്ടു വന്ന ബസ് സെൻട്രൽ ജംക്‌ഷനു കിഴക്കുള്ള സിഗ്നൽ പോയിന്റിൽ എത്തിയപ്പോൾ അവിടെയുള്ള ഡിവൈഡർ ഇടിച്ചു തകർത്ത ശേഷം നിയന്ത്രണം വിട്ട് നെല്ലിമൂട്ടിൽപ്പടി ഭാഗത്തേക്ക് റോഡിലേക്ക് കയറി. ഈ സമയം ബസിനുള്ളിലെ യാത്രക്കാർ പേടിച്ച് നിലവിളിച്ചു. നിയന്ത്രണം നഷ്ടപ്പെട്ടിട്ടും ബസ് നിർത്താൻ പറ്റാതെ മുൻപോട്ടു നീങ്ങി കൊട്ടാരക്കര സബ് ജയിലിലേക്ക് പോവുകയായിരുന്ന കോയിപ്രം സ്റ്റേഷനിലെ ജീപ്പിന്റെ പിന്നിലേക്ക് ഇടിച്ചുകയറി.
ksrtc-bus-collides-with-police-jeep-in-adoor-pathanamthitta



