ഏറെക്കാലമായി അപകടാവസ്ഥയിലായ പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിക്കാൻ പന്തളം നഗരസഭാ കൗൺസിലിൽ അന്തിമ തീരുമാനമായി
പന്തളം ∙ ഏറെക്കാലമായി അപകടാവസ്ഥയിലായ പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിക്കാൻ പന്തളം നഗരസഭാ കൗൺസിലിൽ അന്തിമ തീരുമാനമായി. സ്വകാര്യ ബസ് സ്റ്റാൻഡിനു തെക്ക് ഭാഗത്തുള്ള കെട്ടിടമാണു പൊളിക്കുക. സ്റ്റാൻഡിൽനിന്നു പുറത്തേക്കുള്ള വഴിയുടെ പടിഞ്ഞാറ് ഭാഗത്തെ കടമുറികളും നേരത്തെ ലൈബ്രറി പ്രവർത്തിച്ചിരുന്ന മുകൾനിലയുമാണ് പൊളിക്കാൻ തീരുമാനിച്ചത്.
ഈ കെട്ടിടം ഓട്ടോറിക്ഷാ തൊഴിലാളികൾക്കും കാൽനടയാത്രികർക്കും ജീവനു ഭീഷണിയായിട്ടു വർഷങ്ങളായി. വശത്തെ കോൺക്രീറ്റ് ഷെയ്ഡ് ഏതുസമയവും നിലംപൊത്താവുന്ന നിലയിലുമാണ്. 1998ൽ നിർമിച്ചതാണു കെട്ടിടം. ഇതിനോട് ചേർന്നുണ്ടായിരുന്ന കമ്യൂണിറ്റി ഹാൾ ബലക്ഷയം കാരണം നേരത്തെ പൊളിച്ചു. മുകൾ നിലയിൽ പ്രവർത്തിച്ചിരുന്ന നഗരസഭാ ലൈബ്രറി ബിഎസ്എൻഎൽ കെട്ടിടത്തിലേക്കു മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബലക്ഷയം സ്ഥിരീകരിച്ചത്.
കഴിഞ്ഞ നവംബർ 4ലെ കൗൺസിലിൽ തീരുമാനവുമെടുത്തിരുന്നു. ഇപ്പോഴത്തെ ഭരണസമിതി വന്നതിനു ശേഷം ധന, വികസനകാര്യ സ്ഥിരസമിതിയിൽ വിഷയം ചർച്ച ചെയ്തു. കെട്ടിടം പൊളിക്കണമെന്ന തീരുമാനം കഴിഞ്ഞ ദിവസത്തെ കൗൺസിലിലും ചർച്ച ചെയ്താണ് അന്തിമ തീരുമാനം. ബലക്ഷയം പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പിനാണ് അധികാരമെന്നതു പരിശോധിക്കണമെന്നു കോൺഗ്രസ് പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
pandalam-shopping-complex-demolition
