‘കാതടിച്ചുപോകുന്ന’ എയർഹോൺ വേണ്ടാ ; കുടുങ്ങിയത് 28 വാഹനങ്ങൾ, പിഴ ഒന്നേകാൽ ലക്ഷം
പത്തനംതിട്ട : ജില്ലയിൽ കാതുപൊട്ടുന്ന ശബ്ദത്തിൽ എയർഹോൺ മുഴക്കിപാഞ്ഞ 28 വാഹനങ്ങളെ കുടുക്കി മോട്ടോർ വാഹന സ്ക്വാഡ്. 13 മുതൽ 19 വരെ നടത്തിയ എയർഹോൺ പരിശോധനയിലാണ് ഈ വാഹനങ്ങൾ പിടികൂടിയത്. ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം ആയിരുന്നു പരിശോധന. 28 വാഹനങ്ങളിൽനിന്ന് 1,25,800 രൂപ പിഴയും ചുമത്തി. പത്തനംതിട്ട, തിരുവല്ല, അടൂർ, റാന്നി, കോന്നി, കോഴഞ്ചേരി എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ജില്ലയിലെ പരിശോധനയിൽ സ്വകാര്യ ബസുകളിൽനിന്ന് എയർഹോൺ പിടികൂടിയിട്ടില്ല. വലിയ ലോറികൾ, അന്തസ്സംസ്ഥാന റൂട്ടിലോടുന്ന ബസുകൾ, ടൂറിസ്റ്റ് ബസുകൾ തുടങ്ങിയ വാഹനങ്ങളിൽനിന്നാണ് എയർഹോണുകൾ ഏറെയും കണ്ടെത്തിയത്.
വാഹനങ്ങളുടെ ഇനമനുസരിച്ച് 90 മുതൽ 125 വരെ ഡെസിബലുള്ള ഹോണുകളാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, 120 മുതൽ 170 വരെ ഡെസിബൽ ശബ്ദമുണ്ടാക്കുന്ന എയർഹോണുകളുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഉദ്യോഗസ്ഥർ പരിശോധിച്ചാലും കണ്ടെത്താൻ കഴിയാത്ത തരത്തിലാണ് ചില വാഹനങ്ങളിൽ എയർ ഹോണുകൾ സ്ഥാപിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളിലും എയർഹോൺ വ്യാപകമാണ്. ഏതാനും മാസങ്ങൾക്ക് മുന്പ്, മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനസംഘം പിന്മാറുമ്പോൾ വാഹനങ്ങൾ എയർഹോണുകൾ വീണ്ടും സ്ഥാനം പിടിക്കാറാണ് പതിവ്.
എയർഹോണുകൾ കണ്ടെത്താനുള്ള പരിശോധന ഈആഴ്ചയും തുടരും. പിടിച്ചെടുക്കുന്ന ഹോണുകളെല്ലാം നശിപ്പിക്കാനാണ് നിർദേശം. 120 ഡെസിബലിന് മുകളിലുള്ള ഹോൺ ചെറിയ വാഹനങ്ങൾക്ക് അലോസരമാകുന്നതായും അപകടം കൂടുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന ആരംഭിച്ചത്.
നിരോധിത എയർഹോണുകളുടെ ഉപയോഗം കർണപുടത്തിന് തകരാർ, കേൾവിക്കുറവ് എന്നിവയുണ്ടാക്കും. റോഡിൽ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധതിരിച്ച് അപകടത്തിനും ഇടയാക്കും. നിയമപ്രകാരം വാഹനങ്ങളിൽ എയർഹോൺ ഉപയോഗിക്കാൻ പാടില്ല. എന്നാൽ, പല വലിയ വാഹനങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നത് തുടരുകയാണ്. സിഗ്നൽ കാത്തുകിടക്കുമ്പോൾപോലും ക്ഷമയില്ലാതെ ഹോണടിച്ച് ശല്യംചെയ്യുന്നവരുണ്ട്.
mvd