ഈ വർഷംമാത്രം അൻപതിൽപ്പരം അപകടങ്ങൾ എന്നിട്ടും സുരക്ഷയില്ല
ഏനാത്ത്: എംസി റോഡിൽ ഏനാത്ത് ഭാഗം ഇപ്പോൾ സ്ഥിരം അപകട മേഖലയാണ്. ഈ വർഷംമാത്രം അൻപതിൽപ്പരം അപകടങ്ങൾ ഈ ഭാഗത്ത് ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഏനാത്ത് പാലം മുതൽ പെട്രോൾ പമ്പ് വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. ഒട്ടേറെ കാൽനടയാത്രക്കാർക്കും വാഹനമിടിച്ച് അപകടം ഉണ്ടായിട്ടുണ്ട്. ആറുമാസത്തിനിടെ രണ്ട് കാൽനടയാത്രക്കാർ വാഹനമിടിച്ച് മരിച്ചു. ചെറിയ പരിക്ക് പറ്റിയവരും, തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും ഒട്ടേറെയുണ്ട്. കുറച്ചുവർഷം മുൻപാണ് സുരക്ഷ ഇടനാഴി പദ്ധതിയുടെ ഭാഗമായി ഇവിടെ നവീകരണം നടത്തിയത്. എന്നാൽ അതിനുശേഷമാണ് അപകടങ്ങൾ കൂടിയതെന്ന് നാട്ടുകാർ പറയുന്നു. ഏനാത്ത് പാലം മുതൽ പെട്രോൾ പമ്പ് വരെ റോഡ് നേർരേഖപോലെ കിടക്കുന്ന ഭാഗത്ത് അമിത വേഗമാണ് പ്രധാന പ്രശ്‌നം.
ജർമൻ നിർമിത റിയൽ ടൈം സ്‌പീഡ് ഫീഡ് ബാക് സൈൻ എന്ന ഉപകരണ ഉപയോഗിച്ച് രണ്ടുവർഷം മുൻപ് ഇവിടെയൊക്കെ പരിശോധന നടത്തിയതാണ്. വാഹനത്തിന്റെ വേഗം അകലെനിന്ന് ഡ്രൈവറെ ഓർമ്മപ്പെടുത്തുന്നതായിരുന്നു സംവിധാനം. എന്നാൽ തുടർന്ന് നടപടികൾ ഉണ്ടായില്ല. പെട്രോൾ പമ്പിന് സമീപം സൊസൈറ്റിപ്പടിയിൽ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പ് ലൈറ്റും പ്രവർത്തിക്കുന്നില്ല. യാതൊരുവിധ വേഗനിയന്ത്രണ സംവിധാനവും ഈ പ്രദേശത്ത് ഇല്ല. ഏനാത്ത് ഉപറോഡുകളിൽനിന്ന് എംസി റോഡിലേക്ക് കയറുന്നതും വലിയ കടമ്പയാണ്. ടൗണിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് പലപ്പോഴും ഏറെനേരം കാത്തുകിടന്നാൽ മാത്രമാണ് എംസി റോഡിൽ കയറാൻ സാധിക്കുന്നത്. മുന്നറിയിപ്പ് ലൈറ്റ്, വേഗനിയന്ത്രണ ബോർഡുകൾ, ഉപറോഡുകളിൽനിന്ന് കയറുന്നയിടത്ത് കണ്ണാടികൾ, അപകട മേഖലയിൽ ഓവർടേക്കിങ് ഒഴിവാക്കാൻ ഡിവൈഡറുകൾ സ്ഥാപിക്കുക ചെയ്താൽ ഒരു പരിധിവരെ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കും.
road accident
