കെഎസ്ആർടിസി ട്രിപ്പ് വെട്ടിക്കുറച്ചു; മെഴുവേലിക്കാർക്ക് ദുരിതം
ഇലവുംതിട്ട : പത്തനംതിട്ട- ചെങ്ങന്നൂർ റൂട്ടിൽ ഇലവുംതിട്ട വഴി കെഎസ്ആർടിസി ചെയിൻ സർവീസ് വെട്ടിച്ചുരുക്കിയതോടെ ബസ് യാത്രക്കാർ ദുരിതത്തിൽ. കുറിയാനിപ്പള്ളി- കാരിത്തോട്ട വഴിയുള്ള ബസ് സർവീസാണ് കോവിഡ് കാലത്തിനുശേഷം നിലച്ചത്.
അതിനുമുമ്പ് കാരിത്തോട്ടവഴി ചെങ്ങന്നൂർ- പത്തനംതിട്ട റൂട്ടിൽ കെഎസ്ആർടിസി നടത്തിയത് 38 ട്രിപ്പുകളാണ്. എന്നാൽ, ഇപ്പോഴുള്ളത് നാല് ട്രിപ്പ് മാത്രമാണുള്ളത്. ഇതോടെ യാത്രാദുരിതത്തിൽ അകപ്പെട്ടത് മെഴുവേലി, കുറിയാനിപ്പള്ളി, ഉള്ളന്നൂർ, ചെന്നീർക്കര, ഇലവുംതിട്ട, കൂടുവെട്ടിക്കൽ, കാരിത്തോട്ട നിവാസികളാണ്.
ചെയിൻ സർവീസ് അടിസ്ഥാനത്തിൽ ഇലവുംതിട്ടയിലൂടെ ഓരോ അരമണിക്കൂറും ഇടവിട്ട് പത്തനംതിട്ട, ചെങ്ങന്നൂർ ഡിപ്പോകളിൽനിന്ന് ബസുകൾ സർവീസ് നടത്തിയിരുന്നു. കോവിഡ് കാലത്തിനുശേഷം ട്രിപ്പുകളുടെ എണ്ണം കുറഞ്ഞു. റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രികർക്ക് ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് രാത്രി 9.50-ന് പുറപ്പെട്ട് ഇലവുംതിട്ടയിലെത്തുന്ന ബസ് സർവീസ് ഇപ്പോഴില്ല. ഈ ബസ് മഞ്ഞിനിക്കരയിൽ സ്റ്റേ ചെയ്ത ശേഷം പിറ്റേന്ന് പുലർച്ചെ 5.30-ന് പത്തനംതിട്ടയിലേക്കും പിന്നീട് കാരിത്തോട്ട വഴി ചെങ്ങന്നൂരിലേക്കും സർവീസ് നടത്തിയിരുന്നു.
പത്തനംതിട്ട- ചെങ്ങന്നൂർ റൂട്ടിൽ കാരിത്തോട്ടവഴി നാല് ട്രിപ്പ് മാത്രമായി ചുരുക്കിയതോടെ ദുരിതത്തിലായത് കൂടുവെട്ടിക്കൽ, ഉള്ളന്നൂർ, കാരിത്തോട്ട കുറിയാനിപ്പള്ളി പ്രദേശങ്ങളിൽനിന്ന് ചെങ്ങന്നൂർ, പത്തനംതിട്ട എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണ്. ഇലവുംതിട്ടവഴി പന്തളം, കോഴഞ്ചേരി എന്നിവിങ്ങളിലേക്ക് കെഎസ്ആർടിസി സർവീസുകൾ പണ്ടേ നിലച്ചതാണ്. ചെന്നീർക്കര, രാമൻചിറ, ആൽത്തറപ്പാട് വഴിയുള്ള വണ്ടികളും ഇപ്പോഴില്ല. മല്ലപ്പള്ളി- കോഴഞ്ചേരി- ഇലവുംതിട്ട, അമ്പലക്കടവ് വഴി ചെമ്പകപ്പാറയ്ക്കും പത്തനംതിട്ടയിൽനിന്ന് ഇലവുംതിട്ടവഴി എറണാകുളത്തേക്കുമുള്ള ഫാസ്റ്റ് പാസഞ്ചർ ബസും നിലച്ചിട്ട് നാളേറെയായി. അടുത്ത കാലത്ത് കാഞ്ഞിരപ്പള്ളിയിൽനിന്ന് ഇലവുംതിട്ട വഴി മുണ്ടക്കയത്തേക്ക് ആരംഭിച്ച ബസുകളും നിർത്തി.
ചെങ്ങന്നൂർ- കാരിത്തോട്ട- ഇലവുംതിട്ട വഴി പത്തനംതിട്ടയിലേക്കുള്ള ട്രിപ്പുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രിക്ക് നിവേദനം നൽകുമെന്ന് മെഴുവേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ ശുഭാനന്ദൻ പറഞ്ഞു.
mezhuveli
