പത്തനംതിട്ട ജില്ലയിൽ പിടിമുറുക്കി എലിപ്പനിയും ഡെങ്കിയും
പത്തനംതിട്ട : ജില്ലയിൽ എലിപ്പനിയുൾപ്പെടെയുള്ള രോഗങ്ങൾ പടരുന്നു. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളും പിടിമുറുക്കുന്നു. കാലവർഷം കനത്തതോടെയാണ് രോഗങ്ങൾ പിടിമുറുക്കിത്തുടങ്ങിയത്. വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവും രോഗങ്ങൾക്ക് കാരണമാകുന്നു. ഒന്നിച്ചുതാമസിക്കുന്നിടത്തും ഒന്നിച്ചു ജോലിചെയ്യുന്നവരുടെ ഇടയിലും പനി പടരാനുള്ള സാധ്യത കൂടുതലാണ്. ഡെങ്കിപ്പനി ബാധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ചികിത്സ തേടിയത് 28 പേരാണ്. കടുത്തപനി ,സന്ധിവേദന, തലവേദന, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ. ബുധനാഴ്ച ആറുപേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുണ്ട്. 14 പേർ ഡെങ്കിപ്പനി സംശയത്തെത്തുടർന്ന് നിരീക്ഷണത്തിലാണ്.
ശരീരവേദന, കൈകാൽ കഴപ്പ്, പനി എന്നിവ എലിപ്പനി ലക്ഷണങ്ങളാണ്. എലിമൂത്രം വഴിയാണ് പ്രധാനമായും എലിപ്പനി പടരുന്നത്. ജില്ലയിൽ ബുധനാഴ്ച രണ്ടുപേരാണ് എലിപ്പനി ബാധിച്ച് ചികിത്സയിലുള്ളത്. ഒരാളിൽ മലേറിയ കണ്ടെത്തിയിട്ടുണ്ട്. പനി ബാധിച്ച് 480 പേർ ചികിത്സതേടി. ഇതിൽ ആറുപേരെ കിടത്തിച്ചികിത്സയ്ക്ക് നിർദേശിച്ചു.
dengue and leptospirosis


