ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ എത്തി ;ഹെലിപ്പാഡിന് മുകളിൽ അല്പസമയം നിന്ന ശേഷം മടങ്ങിപ്പോയി
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങാതെ മടങ്ങിയത് ആശയക്കുഴപ്പത്തിനും പരിഭ്രാന്തിക്കും ഇടയാക്കി. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്ത്യൻ എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലിപ്പാഡിൽ ലാൻഡ് ചെയ്യുമെന്ന് കരുതിയെങ്കിലും ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ നിന്ന ശേഷം ഹെലികോപ്റ്റർ തിരികെ പറന്നുപോവുകയായിരുന്നു.ഹെലിപ്പാഡിന് മുകളിൽ അല്പസമയം നിന്ന ശേഷം തിരികെ പോയ ഹെലികോപ്റ്ററിന്റെ ദൗത്യം എന്തായിരുന്നു എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഹെലികോപ്റ്റർ എത്തിയതിനെക്കുറിച്ചോ തിരികെ പോയതിന്റെ കാരണത്തെക്കുറിച്ചോ നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന് മുൻകൂട്ടി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അതീവ സുരക്ഷാ മേഖലയായ ശബരിമലയിലും പരിസരങ്ങളിലും വ്യോമസേനയുടെ ഹെലികോപ്റ്റർ സുരക്ഷാ പരിശോധനയുടെ ഭാഗമായി എത്തിയതാണോ അതോ നിരീക്ഷണപ്പറക്കലായിരുന്നോ എന്ന കാര്യത്തിൽ ആദ്യഘട്ടത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ സംഭവം വാർത്തയായതോടെ പ്രതികരിച്ച ഇന്ത്യൻ വ്യോമസേന, പ്രകൃതി ദുരന്ത രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായ പരീക്ഷണ പറക്കലായിരുന്നു ഇതെന്ന് വ്യക്തത വരുത്തി. എടിഎസിൽ നിന്നും പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചു. ജടായു പാറ, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് നിരീക്ഷണം നടത്തിയത്.
An Indian Air Force helicopter made an unannounced arrival at Sabarimala Nilakkal; after hovering over the helipad for a short duration, it returned.
