പത്തനംതിട്ട: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ അവധി ഒഴിവാക്കി സ്കൂൾ പ്രവർത്തിപ്പിക്കാനുള്ള ചെന്നീർക്കര കേന്ദ്രീയ വിദ്യാലയ (KV) അധികൃതരുടെ തീരുമാനത്തിനെതിരെ രക്ഷിതാക്കൾക്കിടയിലും നാട്ടുകാർക്കിടയിലും പ്രതിഷേധം ശക്തമാകുന്നു. മഴയെ തുടർന്ന് നഷ്ടപ്പെട്ട അധ്യയന ദിനങ്ങൾ നികത്താനാണ് നാളെ ക്ലാസ് നടത്തുന്നത് എന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെയും ശോഭായാത്രകളുടെയും ഭാഗമായി ഉച്ചയ്ക്ക് ശേഷം റോഡുകളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. സ്വകാര്യ ബസുകളെയും ട്രാവലറുകളെയും ആശ്രയിച്ച് സ്കൂളിലെത്തുന്ന കുട്ടികൾ തിരികെ എങ്ങനെ സുരക്ഷിതമായി വീട്ടിലെത്തുമെന്ന കാര്യത്തിൽ അധികൃതർക്ക് വ്യക്തമായ മറുപടിയില്ല. എല്ലാ വർഷവും കൃത്യമായി പൊതുഅവധി നൽകിയിരുന്ന ദിനമാണിത്. സാധാരണയായി ശനിയാഴ്ചകളിൽ ഉൾപ്പെടെ ക്ലാസുകളുള്ള സ്കൂളിൽ, മഴയുടെ പേര് പറഞ്ഞ് കൃഷ്ണ ജയന്തി അവധി ഒഴിവാക്കിയത്അംഗീകരിക്കാനാകില്ലെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. മഴക്കാലത്തെ നഷ്ടം നികത്താൻ ദിവസേനയുള്ള പ്രവൃത്തി സമയം ഒരു മണിക്കൂർ വീതം നീട്ടാൻ അധികൃതർ നേരത്തെ ആലോചിച്ചിരുന്നെങ്കിലും രക്ഷിതാക്കളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.രാവിലെ 8 മണിക്ക് ആരംഭിക്കുന്ന സ്കൂളിന്റെ പ്രവൃത്തി സമയം ഉച്ചയ്ക്ക് 2.40 വരെയാണ്. ആഘോഷദിവസത്തിലെ യാത്രാതടസ്സവും കുട്ടികളുടെ സുരക്ഷയും മുൻനിർത്തി തീരുമാനത്തിൽ പുനർചിന്തനം വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം
.
Pathanamthitta




