ബൈക്ക് യാത്രികരുടെ ശ്രദ്ധയ്ക്ക്: പിന്നിലിരിക്കുന്ന ആളാേട് മിണ്ടരുത്, പിഴ ഈടാക്കാൻ എംവിഡി തൊട്ടുപിന്നിലുണ്ടാവുംബൈക്കിനുപിന്നില്‍ ഹെല്‍മറ്റ് വച്ച ആളിനെ കയറ്റാം. പക്ഷേ അയാളോട് ഒരുകാരണവശാലും സംസാരിക്കരുത്. സംസാരിച്ചാല്‍ ബൈക്കുടമ പിഴകൊടുത്ത് മുടിയും. ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തില്‍ പിന്നില്‍ ഇരിക്കുന്ന ആള്‍ സംസാരിച്ചാല്‍ പിഴ ഉള്‍പ്പടെയുള്ള നടപടിക്ക് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം.
ബൈക്ക് ഓടിക്കുന്ന ആളും പിന്നിലിരിക്കുന്ന ആളും ഹെല്‍മറ്റ് ധരിച്ച് സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുകയും അത് അപകടത്തിന് ഇടയാക്കിയേക്കുമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് പുതിയ നിർദ്ദേശം. ഇങ്ങനെ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കാമെന്ന് എല്ലാ ആർടിഒമാർക്കും അയച്ച സർക്കുലറില്‍ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ കെ മനോജ് കുമാർ നിർദ്ദേശിച്ചു. എന്നാല്‍ ഇത് എങ്ങനെ നടപ്പാക്കുമെന്ന് അറിയാതെ വിഷമിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥർ. വാഹനങ്ങളില്‍ ചട്ടവിരുദ്ധമായി സർക്കാർ മുദ്രകളും ബോർഡുകളും ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. വാഹനങ്ങളിലെ ഹോണ്‍ നാട്ടുകാരുടെ ചെവിയില്‍ അടിക്കാനുള്ളതല്ല.
നാലു ഹോണുകള്‍ വരെ ഘടിപ്പിച്ച വാഹനങ്ങളുണ്ട്. നിയമം ലംഘിക്കുന്ന വാഹനങ്ങളെ നിരത്തിലിറങ്ങാൻ അനുവദിക്കരുതെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും ഉള്‍പ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. കസ്റ്റംസ്, സെൻട്രല്‍ എക്‌സൈസ്, ആദായനികുതി ഉദ്യോഗസ്ഥരടക്കം നിയമവിരുദ്ധമായി സർക്കാർ മുദ്രകളും ബോർഡുകളും വാഹനങ്ങളില്‍ സ്ഥാപിക്കുന്നുണ്ട്. എറണാകുളത്ത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരാണെങ്കില്‍ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സെക്രട്ടറിമാരാണ് നിയമലംഘനം നടത്തുന്നത്. എമർജൻസി വാഹനങ്ങളായാലും അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ടതാണ് ഫ്‌ളാഷ് ലൈറ്റ്.
ശബരിമലയടക്കമുള്ള തിരക്കേറിയ സ്ഥലങ്ങളിലും ഇതെല്ലാം സങ്കീർണതകള്‍ സൃഷ്ടിക്കുന്നു. ഇതിന് സ്ഥിരമായ പരിഹാരം ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
baik yathrikar