അശ്ലീല ആൾമാറാട്ടം അടക്കം 8 തരം ഉള്ളടക്കം നീക്കം ചെയ്യാൻ വ്യക്തികൾ പരാതി നൽകിയാൽ സമൂഹമാധ്യമങ്ങൾ അടക്കമുള്ള ഇൻറർനെറ്റ് പ്ലാറ്റ്ഫോമുകൾ ഇന്നുമുതൽ അതിവേഗം നടപടിയെടുക്കണം . 72 മണിക്കൂറായിരുന്ന സമയപരിധി ഇന്നു മുതൽ 36 മണിക്കൂറായി കുറയ്ക്കും. കുട്ടികൾക്കെതിരായ ഉള്ളടക്കം, സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കൽ, വ്യാജ ഉള്ളടക്കം തുടങ്ങിയവയും ഈ പരിധിയിൽ വരും. 2021ലെ ഐടി ചട്ടത്തിലെ ഭേദഗതികളാണ് ഇന്ന് പ്രാബല്യത്തിലാകുന്നത് .
മറ്റു മാറ്റങ്ങൾ
* പ്ലാറ്റ്‌ഫോമുകളുടെ നിരീക്ഷണം: നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ തടയാൻ ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ ശക്തമായ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്
* വ്യക്തിയുടെ നഗ്നത, ലൈംഗിക ഇടപെടൽ, മോർഫിംഗ് ചിത്രങ്ങൾ, എ ഐ ഡീപ്ഫെയ്ക്ക് തുടങ്ങിയവ സംബന്ധിച്ച പരാതി ലഭിച്ചാൽ പ്ലാറ്റ്ഫോമുകൾ നടപടിയെടുക്കേണ്ട സമയപരിധി 24 മണിക്കൂറായിരുന്നുത് ഇന്നു മുതൽ രണ്ടുമണിക്കൂറായി കുറയും.
* പകർപ്പവകാശമടക്കമുള്ള വിഷയങ്ങളിലെ പരാതികളിൽ നടപടിയെടുക്കാനുള്ള സമയം 15 ദിവസമായിരുന്നത് 7 ദിവസമായി കുറയും.
* നിയമവിരുദ്ധമായ ഉള്ളടക്കം വിലക്കുന്നതിനായി കോടതിയിൽ നിന്നോ സർക്കാരിൽ നിന്നോ ഉത്തരവ് ലഭിച്ചാൽ പ്ലാറ്റ്ഫോമുകൾ നടപടിയെടുക്കേണ്ട സമയം 36 മണിക്കൂറായിരുന്നത് 3 മണിക്കൂറായി കുറയും. ക്രമസമാധാനം, അപകീർത്തി, കോടതിയലക്ഷ്യം തുടങ്ങിയവ ഇതിന്റെ പരിധിയിൽ വരും.
* എ ഐ ഉള്ളടക്കം ജനറേറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും സഹായിക്കുന്ന പ്ലാറ്റ്ഫോമുകൾ ഇത്തരം ഉള്ളടക്കങ്ങൾ കമ്പ്യൂട്ടർ ജനറേറ്റഡ് ആണെന്ന് വ്യക്തമാകുന്ന അറിയിപ്പ് അതിനോടൊപ്പം നൽകണം
* ഉളളടക്കങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ എ ഐ ഉള്ളടക്കമാണോ അല്ലയോ എന്ന് സമൂഹമാധ്യമങ്ങൾ ഉപയോക്താക്കളിൽ നിന്ന് ഓൺലൈയി സത്യവാങ്മൂലം തേടണം. ഈ സത്യവാങ്മൂലം പരിശോധിച്ചുറപ്പാക്കാനുള്ള സാങ്കേതിക സംവിധാനവും വേണം.
*എഡിറ്റ് ചെയ്യപ്പെട്ടതോ, കൃത്രിമമായി സൃഷ്ടിക്കുന്നതോ ആയ ഉള്ളടക്കങ്ങളെന്ന് ബോധ്യപ്പെട്ടാൽ ഇതുസംബന്ധിച്ച അറിയിപ്പ് ഒപ്പം നൽകണം. അറിയിപ്പില്ലാതെ ഇത്തരമുള്ളടക്കങ്ങൾ കമ്പനിയുടെ വീഴ്ചയായി കണക്കാക്കി നടപടിയുണ്ടാകും.
*എ ഐ ഉള്ളടക്കത്തിനൊപ്പം അവ ഏത് കമ്പ്യൂട്ടർ ജനറേറ്റ് ചെയ്തുവെന്നറിയാനുള്ള സവിശേഷ ഐഡി അല്ലെങ്കിൽ 'മെറ്റാ ഡേറ്റ് ' കമ്പനികൾ ഉൾപ്പെടുത്തണം
Social Media
