പത്തനംതിട്ട: വലഞ്ചുഴി കാവ് ജംഗ്ഷനിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലെ ഇലക്ട്രിക് പ്ലംബിംഗ് ഉപകരണങ്ങൾ നശിപ്പിക്കുകയും മോഷണം നടത്തുകയും ചെയ്ത സംഘത്തിലെ കൗമാരക്കാർ ഉൾപ്പെടെ 6 പേരെ പത്തനംതിട്ട പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. പത്തനംതിട്ട, വലഞ്ചൂഴി കിഴക്കേടത്ത് ലക്ഷംവീട്ടിൽ അനു (20), ആദിത്യൻ(20), വലഞ്ചുഴി കാരുവേലിൽ സൂര്യദേവ് (18) മറ്റു 3 പ്രായപൂർത്തിയാകാത്തവർ എന്നിങ്ങനെ 6 പേരാണ് പിടിയിലായത്.
കുമ്പഴ പുതുപ്പറമ്പിൽ അഭിജിത്ത് ജെ പിള്ളയുടെ വലഞ്ചുഴി കാവ് ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് ഈമാസം ഒന്നിനും 10 നുമിടയിൽ സംഘത്തിന്റെ സാമൂഹികവിരുദ്ധ അഴിഞ്ഞാട്ടം ഉണ്ടായത്.
ഫ്രിഡ്ജ്,മൈക്രോവേവ് ഓവൻ, 3 എ സികൾ, വാക്വം ക്‌ളീനർ, പ്രഷർ വാട്ടർ പമ്പ് തുടങ്ങിയവ നശിപ്പിച്ചു. ഇവയുടെ ഇലക്ട്രിക് വയറുകൾ വീടിനകത്ത് കൂട്ടിയിട്ട് കത്തിച്ചു. ശുചിമുറിയിലെ ഫിറ്റിങ്ങുകളും തകർത്തു. നിരവധി സാധനങ്ങൾ അടിച്ചു നശിപ്പിച്ച ശേഷം കൂട്ടിയിട്ട് കത്തിച്ച്, ആയതിന്റെയെല്ലാം ചെമ്പ് കമ്പികൾ എടുക്കുകയും, അടുക്കള ഉപകരണങ്ങൾ, വാക്വo ക്ലീനർ ഉൾപ്പെടെയുള്ള സാധനങ്ങൾ തകർത്ത് അവയുടെ ഇലക്ട്രിക് ഭാഗങ്ങൾ മോഷ്ടിക്കുകയും ചെയ്തു. ആകെ 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
9 ന് രാവിലെ 10 ന് വലഞ്ചുഴിയിലുള്ള സുഹൃത്ത് അറിയിച്ചപ്പോഴാണ് അഭിജിത്ത് വിവരം അറിയുന്നത്. 70 സെന്റ് സ്ഥലത്ത് 8000 ചതുരശ്ര അടിയിൽ നിർമിക്കുന്ന മൂന്നുനിലകെട്ടിടം 10 വർഷം മുമ്പാണ് നിർമാണം തുടങ്ങിയത്. മുൻവശത്തെ വാതിൽ തകർത്ത നിലയിലാണ്, മുറിക്കുള്ളിൽ പെയിന്റ് വാരി തേച്ചും ചിത്രങ്ങൾ വരച്ചും വികൃതമാക്കിയിരുന്നു. പരാതിയിൽ കേസെടുത്ത പത്തനംതിട്ട പോലീസ്, ഫോറെൻസിക് സംഘത്തെയും ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
എസ് സി പി ഓ വി ഷിബു മൊഴി രേഖപ്പെടുത്തി, എസ് ഐ ഷിജു പി സാം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് അന്വേഷണം എസ് ഐ കെ ആർ രാജേഷ് കുമാർ ഏറ്റെടുത്തു. അഭിജിത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയതിൽ വീടിന്റെ ചുറ്റുമതിലിലെ ഇരുമ്പ് ഗ്രില്ല് പ്രതികൾ മോഷ്ടിച്ച കാര്യവും വെളിപ്പെടുത്തി. ഇതിൽ 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഒന്നാം പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഗ്രില്ലുകളും മറ്റും ഇളക്കിക്കൊണ്ട് പോയത് മറ്റു പ്രതികൾക്കൊപ്പമാണെന്ന് സമ്മതിച്ചു, തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്തു.
മറ്റു പ്രതികൾക്കായി നടത്തിയ തെരച്ചിലിൽ വലഞ്ചുഴിയിൽ നിന്നും ഉടനടി പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോൾ ഇവരും കുറ്റം സമ്മതിച്ചു. പിന്നീട് ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴി പ്രകാരം ഗ്രില്ല് കണ്ടെടുത്തു. മോഷ്ടിച്ച ചെമ്പു കമ്പികൾ കണ്ടെത്തിയത് മൂന്നാം പ്രതിയുടെ കുറ്റസമ്മതത്തെ തുടർന്നാണ്. 17 കാരായ മൂന്നുപേരെ രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ കുറ്റങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയശേഷം റിപ്പോർട്ട് സഹിതം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി.പിന്നീട് കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് ഇന്നലെ രാത്രിയോടെ മാറ്റി. ഒന്നുമുതൽ മൂന്നുവരെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പത്തനംതിട്ട ഡി വൈ എസ് പി എസ് ന്യൂമാന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പോലീസ് ഇൻസ്‌പെക്ടർ കെ സുനുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് സംഘത്തിൽ എസ് ഐ കെ ആർ രാജേഷ് കുമാർ, എ എസ് ഐ ബീന, എസ് സി പി ഓമാരായ രാജിവ് കൃഷ്ണൻ, അയൂബ് ഖാൻ, അൽ സാം, രാജേഷ്, സി പി ഓമാരായ അനീഷ്, സുമൻ, അഭിലാൽ എന്നിവരാണ് ഉള്ളത്.
Pathanamthitta