വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ചത് ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം; പ്രതികൾ റിമാൻഡിൽ
പത്തനംതിട്ട: വീട്ടിൽ ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ, വീടുകയറി ആക്രമണം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. മുണ്ടപ്പള്ളി മുളമുക്ക് ആനന്ദഭവനം വീട്ടിൽ ആനന്ദ് (21), മുളമുക്കിൽ താമസിക്കുന്ന ഇടുക്കി പാഞ്ചാലിമേട് മഠത്തിൽ വടക്കേതിൽ എം.ജി. അജിത്ത് (36), കൂടൽ മഹാദേവ വിലാസത്തിൽ അശ്വിൻദേവ്(26) എന്നിവരാണ് അറസ്റ്റിലായത്.
അടൂർ പെരിങ്ങനാട് സീഗോലാൻഡ് കോളനിയിൽ ഗിരീഷ് ഭവനം വീട്ടിൽ ഗിരീഷിനും മാതാപിതാക്കളായ ഗീത, രാജൻ എന്നിവർക്കും ഈമാസം 14ന് സന്ധ്യക്കാണ് പ്രതികളിൽ നിന്നും മർദ്ദനമേറ്റത്. പ്രതികൾ ഉച്ചത്തിൽ പാട്ട് വച്ചത് അസഹനീയമായപ്പോൾ ഗിരീഷ് ചോദ്യം ചെയ്തതിൽ പ്രകോപിതരായ പ്രതികൾ ഇവരുടെ വീടുമുറ്റത്ത് അതിക്രമിച്ചു കടന്ന് അസഭ്യം വിളിച്ചുകൊണ്ട് ചൂരൽ വടി, പി.വി.സി പൈപ്പ് എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ അച്ഛൻ രാജനെ പ്രതികൾ കൂട്ടംചേർന്ന് മർദ്ദിക്കുകയും ചെയ്തു. ഗിരീഷിനെയും തള്ളി താഴെയിട്ടു ചവിട്ടുകയും അടിക്കുകയും ചെയ്തു.
loud music