പെരുമ്പെട്ടിയിൽ കർഷകർ പ്രതിഷേധിച്ചു,പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ടു
മല്ലപ്പള്ളി : പെരുമ്പെട്ടിയിൽ പട്ടയം നൽകാൻ നിശ്ചയിച്ചിരുന്ന പതിവുകമ്മിറ്റി കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് മാറ്റിവെച്ചു. കമ്മിറ്റി അധ്യക്ഷൻ പ്രമോദ് നാരായൺ എംഎൽഎ ആണ് യോഗം മാറ്റിവെയ്ക്കാൻ നിർദേശിച്ചത്. അർഹരായ എല്ലാവർക്കും പട്ടയം ലഭിക്കുന്ന രേഖകൾ ഒരുക്കിയശേഷം കമ്മിറ്റി കൂടുമെന്ന് അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച നടത്താനിരുന്ന പതിവു കമ്മിറ്റിക്ക് പ്രമോദ് നാരായൺ എംഎൽഎ ആയിരുന്നു ഓൺലൈൻ ആയി അധ്യക്ഷത വഹിക്കേണ്ടിയിരുന്നത്. എന്നാൽ 43 പേരുടെ പട്ടികമാത്രമേ തയ്യാറായിട്ടുള്ളൂ എന്നും കർഷകർ പ്രതിഷേധത്തിലാണെന്നും മനസ്സിലായതോടെ എംഎൽഎ യോഗം റദ്ദാക്കുകയായിരുന്നു. സമരവേദിയിലെ പ്രവർത്തകരിലൊരാളെ പ്രമോദ് നാരായൺ ഫോണിൽ വിളിച്ചു. അദ്ദേഹം പറയുന്നത് ഉച്ചഭാഷിണിയിലൂടെ എല്ലാവർക്കും കേൾക്കാൻ സൗകര്യമൊരുക്കുകയുംചെയ്തു.
747 സ്ഥലങ്ങളാണ് പെരുമ്പെട്ടിയിൽ കർഷകരുടെ ഉപയോഗത്തിലുള്ളതായി ഡിജിറ്റൽ സർവേയിലൂടെ കണ്ടെത്തിയത്. ഇതിൽ 649 പട്ടയ അപേക്ഷകൾ താലൂക്കിൽ കിട്ടി. ചില വ്യക്തികൾക്ക് ഒന്നിലേറെ അപേക്ഷ ഉള്ളതുകൊണ്ട് യഥാർഥ അപേക്ഷകരുടെ എണ്ണം 499 ആണ്. 43 അപേക്ഷകൾ മാത്രമാണ് പതിവിനു തയ്യാറാക്കിയത്. എന്നാൽ 499 അപേക്ഷകർക്കും പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ടാണ് മല്ലപ്പള്ളി താലൂക്ക് ഓഫീസിന് മുന്നിൽ വെള്ളിയാഴ്ച പ്രതിഷേധ ബാനർ ഉയർത്തി സമരം നടത്തിയത്.
പട്ടയം ലഭിക്കണമെങ്കിൽ 1971 ഓഗസ്റ്റ് ഒന്നിന് മുൻപ് കൈവശത്തിലുള്ള വസ്തു ആണെന്ന് അപേക്ഷകർ രേഖ നൽകി തെളിയിക്കണമെന്നാണ് നിലവിലെ നിയമം. എന്നാൽ, വനം ആണെന്ന തെറ്റിദ്ധാരണയിൽ ഭൂമിക്ക് കൈവശരേഖ അല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ലെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. 1977 ജനുവരി ഒന്നിന് മുൻപ് വനം കൈയ്യേറി താമസിക്കുന്നുവെന്നാണ് കൈവശരേഖയിൽ കുറിച്ചിരിക്കുന്നത്.
അടുത്തകാലത്ത് ഡിജിറ്റൽ സർവേയിലൂടെയാണ് കർഷകരുടെ ഭൂമി വനപരിധിക്ക് പുറത്താണെന്ന് തെളിഞ്ഞത്. അതുകൊണ്ട് ഭൂമി സംബന്ധിച്ച രേഖകൾ കർഷകർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ തങ്ങളുടെ കൈവശത്തിന്റെ പഴക്കം തെളിയിക്കാൻ കഴിയില്ലെന്ന് കർഷകർ പറയുന്നു. ഈ സാഹചര്യത്തിൽ പെരുമ്പെട്ടിയിലെ മനുഷ്യജാതി വാസത്തിന്റെ പഴക്കം മറ്റു വിധത്തിൽ നിർണയിച്ച് എല്ലാ കൈവശക്കാർക്കും പട്ടയം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കൊറ്റനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. പൊന്തൻപുഴ സമരസമിതി ചെയർമാൻ ജെയിംസ് കണ്ണിമല അധ്യക്ഷത വഹിച്ചു. കൊറ്റനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രകാശ് പി. സാം, സമരസമിതി കൺവീനറും പഞ്ചായത്ത് അംഗവുമായ സന്തോഷ് പെരുമ്പെട്ടി, ജയ്സൺ വർഗീസ്, സാംകുട്ടി പാലയ്ക്കമണ്ണിൽ, സി.എ.സലിം എന്നിവർ പ്രസംഗിച്ചു.
അർഹരായ എല്ലാവർക്കും പട്ടയം ലഭിക്കാൻ നടപടിയെടുക്കുമെന്ന് പ്രമോദ് നാരായൺ എംഎൽഎ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തവർക്ക് ഫോണിലൂടെ നൽകിയ സന്ദേശത്തിൽ അറിയിച്ചു. പെരുമ്പെട്ടി പട്ടയസമരം കർഷകരുമായി ചേർന്ന് താൻകൂടി നടത്തിയ പോരാട്ടമാണ്. ഓരോ ഘട്ടത്തിലും സൂക്ഷ്മമായ ഇടപെടൽ നടത്തിയിട്ടുണ്ട്. അർഹരായ എല്ലാവർക്കും പട്ടയം നൽകാനാണ് പതിവ് കമ്മിറ്റി ചേരുന്നതെന്നാണ് ധരിച്ചിരുന്നത്.
എന്നാൽ, പഞ്ചായത്ത് അംഗം കൂടിയായ സമരസമിതി കൺവീനർ സന്തോഷ് പെരുമ്പെട്ടി ശ്രദ്ധയിൽപ്പെടുത്തുമ്പോഴാണ് വളരെ കുറച്ചുപേർക്കുമാത്രമാണ് പട്ടയം ലഭിക്കൂവെന്ന് അറിയുന്നത്. അർഹരായ എല്ലാവർക്കും പട്ടയം ലഭിക്കാനുള്ള രേഖകൾ ഒരുക്കിയ ശേഷം പതിവ് കമ്മിറ്റി കൂടിയാൽ മതിയെന്ന് ജില്ലാ കളക്ടർക്കും മല്ലപ്പള്ളി തഹസിൽദാർക്കും നിർദേശം നൽകിയിട്ടുണ്ട്. സർക്കാരിനും റവന്യൂ മന്ത്രിക്കും പട്ടയവിഷയത്തിൽ ഇതേ നിലപാടാണുള്ളത്. ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ശ്രമം ഉണ്ടായാൽ എംഎൽഎ എന്ന നിലയിൽ ജാഗ്രതയോടെ ഇടപെടും.
pramod narayan mla