ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളിൽ രാസ കുങ്കുമം വിൽക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി ∙ ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളിൽ രാസ കുങ്കുമം വിൽക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. രാസകുങ്കുമത്തിന് വിലക്ക് ഏർപ്പെടുത്തി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി ചെയ്യേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് കുത്തകപ്പാട്ടക്കാരിൽ ഒരാൾ നൽകിയ ഉപഹർജി ജസ്റ്റിസൂമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് തള്ളിയത്.
ലക്ഷങ്ങൾ മുടക്കിയാണു സ്റ്റാളുകൾ എടുത്തതെന്നും മുൻകൂർ വലിയ തുക നൽകി കുങ്കുമത്തിന് ഓർഡർ നൽകിയിട്ടുണ്ടെന്നും അതിനാൽ വിലക്ക് ഏർപ്പെടുത്തുന്നത് വലിയ നഷ്ടത്തിന് ഇടയാക്കുമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ശബരിമലയിലെ പരിസ്ഥിതി, ഭക്തരുടെ ആരോഗ്യം എന്നിവയാണ് കോടതിക്ക് പ്രധാനമെന്നും മൊത്തക്കച്ചവടക്കാരും ഉൽപാദകരും വിതരണം ചെയ്യുന്ന കുങ്കുമത്തിൽ രാസ വസ്തുക്കൾ അടങ്ങിയിട്ടില്ല എന്നാണെങ്കിൽ അതിന്റെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി പറഞ്ഞു. ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിട്ടതെന്നും ഇക്കാര്യത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അഭിഭാഷകർ അറിയിച്ചു.
പരിസ്ഥിതി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ പൗരനുമുണ്ട്. സന്നിധാനത്തും എരുമേലിയിലും പ്രകൃതിദത്തമായ കുങ്കുമമല്ലാതെ രാസ കുങ്കുമം വിൽക്കാനാവില്ലെന്നു കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ ചെറിയ പ്ലാസ്റ്റിക് കൂടുകളിലുള്ള ഷാംപുവിനും രാസ കുങ്കുമത്തിനും ശബരിമലയിലും പരിസരങ്ങളിലും കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഇതാണ് ഇന്ന് ശരിവച്ചത്.
/sabarimala-chemical-kumkum-ban-kerala-highcourt
