കഴിഞ്ഞ രണ്ടു മാസക്കാലമായി കേരളത്തിലെ വിവിധ ജില്ലകളിൽ മോഷണവും കവർച്ചയും പതിവാക്കിയ കുപ്രസിദ്ധ മോഷണസംഘം പന്തളം പോലീസിന്‍റെ പിടിയിൽ
പന്തളം: കഴിഞ്ഞ രണ്ടു മാസക്കാലമായി കേരളത്തിലെ വിവിധ ജില്ലകളിൽ മോഷണവും കവർച്ചയും പതിവാക്കിയ കുപ്രസിദ്ധ മോഷണസംഘം പന്തളം പോലീസിന്‍റെ പിടിയിലായി. . തൃശൂർ പുതുക്കാട് ചിറ്റിലശേരി നെന്മണിക്കരയിൽ കൊട്ടേക്കാട്ട് വീട്ടിൽ രതീഷ് കുമാർ (36), കോട്ടയം കിളിരൂർ അട്ടിയിൽ വീട്ടിൽ ജിംഷാ ( 28 ) എന്നിവരാണ് പിടിയിലായത്. രതീഷ്കുമാർ തൃശൂർ ജില്ലയിലെ ചേർപ്പ്, കൊടുങ്ങല്ലൂർ, ആളൂർ, ഒല്ലൂർ, പുതുക്കാട്, മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, ആലപ്പുഴ ജില്ലയിലെ രാമങ്കരി എന്നിവിടങ്ങളിൽ മോഷണ കേസിലെ പ്രതിയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് ഇവർ മോഷണം നടത്തിയത്.
കടക്കൽ സ്വദേശിയിൽ നിന്നും 400 രൂപ ദിവസ വാടകക്ക് എടുത്ത പിക്കപ്പ് വാഹനത്തിൽ കറങ്ങി നടന്ന് വ്യാപാരസ്ഥാപനങ്ങൾ കണ്ടുവെക്കുകയും തുടർന്ന് രാത്രി പിക്കപ്പ് വാഹനത്തിൽ വന്ന് പൂട്ടുകൾ തകർത്ത് കവർച്ച നടത്തുകയാണ് ഇവരുടെ രീതി. കഴിഞ്ഞമാസം 23 ന് രാത്രി പന്തളത്ത് ഡെന്‍റൽ ഹോസ്പിറ്റൽ, ബേക്കറികൾ, തുണിക്കടകൾ അടക്കം നിരവധി സ്ഥാപനങ്ങളിലാണ് കവർച്ച നടത്തിയത്. നഗരത്തിലെ പുതുതായി ആരംഭിച്ച ബൂഫിയ ബേക്കറിയിൽ നിന്നും 40,000 രൂപ കവർന്നു.
പ്രതികൾ എറണാകുളം ജില്ലയിൽ ഉണ്ടെന്ന് മനസ്സിലാക്കിയ പന്തളം പോലീസ്, കളമശ്ശേരിയിൽ മോഷണത്തിനായി പ്രതികൾ തയാറെടുക്കുന്നതിനിടെ പോലീസ് ജീപ്പ് കുറുകെയിട്ട് സാഹസികമായാണ് പിടികൂടിയത്. അടൂർ ഡി.വൈ.എസ്.പി സന്തോഷ് കുമാറിന്‍റെ മേൽനോട്ടത്തിൽ പന്തളം എസ്.എച്ച്.ഒ പി.ഡി പ്രജീഷ്, സബ് ഇൻസ്പെക്ടർ അനീഷ് എബ്രഹാം, എ.എസ് ഐ രാജേഷ്, പൊലീസ് ഉദ്യോഗസ്ഥരായ അനീഷ് റ്റി.എസ്, എസ്.അൻവർഷ, രഞ്ജിത്ത് സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
two-arrested-for-theft-at-shops-in-pandalam
