കോമളം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ജങ്ഷനിൽ ഗതാഗതക്കുരുക്കും പതിവായിരിക്കുകയാണ്; വളവിലെ ബസ്‌സ്റ്റോപ്പ് മാറ്റിസ്ഥാപിക്കണം
കോമളം : കോമളം പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ജങ്ഷനിൽ ഗതാഗതക്കുരുക്കും പതിവായിരിക്കുകയാണ്. റാന്നി- തിരുവല്ല റോഡ് കോമളം ജങ്ഷനിലെത്തുമ്പോൾ 90 ഡിഗ്രിയോളം വളഞ്ഞാണ് പോകുന്നത്. എതിർ ദിശയിൽനിന്നുവരുന്ന വാഹനങ്ങൾ തൊട്ടടുത്തെത്തുമ്പോൾ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.
പാലം ഗതാഗതയോഗ്യമായതോടെ മൂന്ന് ദിശകളിൽനിന്നും വാഹനങ്ങൾ ജങ്ഷനിലെത്തുന്നു. ജങ്ഷന്റെ ഒത്തനടുക്ക് വളവിലാണ് വെണ്ണിക്കുളം ഭാഗത്തുനിന്ന് വരുന്ന ബസുകൾ നിർത്തുന്നത്. പുറമറ്റം ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഇതിന്റെ എതിർഭാഗത്താണ് നിർത്തുന്നത്. ഇരുദിശകളിലേക്കുമുള്ള ബസുകൾ നിർത്തുന്നതോടെ മറ്റു വാഹനങ്ങൾക്ക് കടന്നുപോകുന്നതിനു കഴിയാറില്ല. ഒരുദിശയിലേക്കുള്ള ബസ് മാത്രം നിർത്തുമ്പോഴും അതിനെ മറികടന്നു വാഹനങ്ങൾ പോകുന്നത് അപകടഭീതിയിലാണ്.
ഇരവിപേരൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് സൂചന നൽകുന്ന ദിശാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. റാന്നി ഭാഗത്തേക്ക് പോകാൻ ജങ്ഷനിൽനിന്ന് വലത്തേക്ക് തിരിയേണ്ടതിന് പകരം നേരേ പോയി കോമളംപാലത്തിൽ കയറാറുണ്ട്. പാലം കയറിവരുന്ന വാഹനങ്ങൾക്ക് ദിശ അറിയാനായി പുതിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇരവിപേരൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഭൂരിഭാഗവും ജങ്ഷനിൽ വലതുഭാഗം ചേർന്നാണ് വളവ് തിരിഞ്ഞുപോകുന്നത്. ഇത് അപകടങ്ങൾക്ക് വഴിവെയ്ക്കുന്നു. കോമളത്ത് വീതികുറഞ്ഞ പാലം ഉണ്ടായിരുന്നപ്പോൾ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടിരുന്നു. ഇപ്പോൾ വീതികൂടിയ വലിയ പാലം വന്നപ്പോൾ വാഹനങ്ങൾ അമിത വേഗത്തിലാണ് ജങ്ഷനിലെത്തുന്നത്. ദിവസം മുഴുവൻ ധാരാളം ടിപ്പർ ലോറികൾ സഞ്ചരിക്കുന്ന പാതയാണിത്. മണ്ണുമായി വരുന്ന ടിപ്പർലോറികളിൽ ചിലത് മൂടിയില്ലാത്തതുമാണ്. അമിതവേഗത്തിലെത്തി ജങ്ഷനിലെ വളവ് തിരിയുമ്പോൾ പച്ചമണ്ണ് റോഡിൽ വീഴുന്നതും സ്ഥിരം സംഭവമാണ്.
കോമളം ജങ്ഷനിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി. ഓഫീസിലേക്ക് വരുന്നവരുടെ വാഹനങ്ങൾ പാർക്കുചെയ്യാൻ സ്ഥലമില്ല. കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാലത്തിൽ പാർക്ക് ചെയ്തിട്ടാണ് ഓഫീസിലേക്ക് ആളുകൾ പോകുന്നത്. പാലത്തിന്റെ തുടക്കത്തിൽ പടിഞ്ഞാറുഭാഗത്താണ് ഓട്ടോറിക്ഷകൾ പാർക്കുചെയ്യുന്നത്. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ ജങ്ഷനിൽ കൂട്ടിമുട്ടാത്ത ദിവസങ്ങളില്ലെന്നാണ് സമീപത്തെ വ്യാപാരികൾ പറയുന്നത്.
കോമളം പാലം ഔദ്യോഗികമായി ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മാത്യു ടി.തോമസ് എം.എൽ.എ. അധ്യക്ഷത വഹിക്കും. കഴിഞ്ഞമാസം ഗതാഗതത്തിനായി പാലം തുറന്നുകൊടുത്തിരുന്നു.
manimalayar-bridge-project
