ഒട്ടേറെത്തവണ അപകടങ്ങളുണ്ടായിട്ടും ഏഴംകുളം ജങ്ഷനിൽ കുത്തഴിഞ്ഞ് ഗതാഗതനിയന്ത്രണ സംവിധാനം
ഏഴംകുളം : ഒട്ടേറെത്തവണ അപകടങ്ങളുണ്ടായിട്ടും ഏഴംകുളം ജങ്ഷനിലെ ഗതാഗതം നിയന്ത്രണത്തിന് കൃത്യമായ ക്രമീകരണങ്ങളില്ല. തകരാറിലായിരുന്ന ട്രാഫിക് ലൈറ്റുകൾ നന്നാക്കി കുറച്ചുദിവസം പ്രവർത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ വേഗത കുറയ്ക്കുന്ന സൂചനയ്ക്കായി മാത്രമാണ് ലൈറ്റ് പ്രവർത്തിക്കുന്നത്.
കെ.പി. റോഡും, കൈപ്പട്ടൂർ, ഏനാത്ത് റോഡുകളും വന്നുചേരുന്ന ഇവിടെ എപ്പോഴും വാഹനത്തിരക്ക് അനുഭവപ്പെടുന്നിടമാണ്. സൂചനാലൈറ്റ് ഉണ്ടെങ്കിലും നാലുവഴിയിൽനിന്നും വരുന്നവാഹനങ്ങൾ തോന്നുംപോലെയാണ് തിരിഞ്ഞുപോകുന്നത്. ഇത് ഒട്ടേറെ അപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് പ്രദേശത്തുള്ളവർ പറയുന്നു. പലപ്പോഴും വാഹനങ്ങൾക്ക് മിനിറ്റുകൾ കാത്തുനിന്നാലാണ് കടന്നുപോകാൻ സാധിക്കുക. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനും ബുദ്ധിമുട്ടാണ്. വലിയ വാഹനങ്ങൾ വേഗതകുറയ്ക്കാതെ ജങ്ഷൻ കടന്നുപോകുന്നുവെന്നും പരാതിയുണ്ട്. പണി പൂർത്തിയായ കൈപ്പട്ടൂർ റോഡിൽ പലപ്പോഴും വലിയ വേഗതയിലാണ് വാഹനങ്ങൾ വരുന്നത്. ജങ്ഷനിൽ തിരിവുകളോട് ചേർന്ന് വാഹനങ്ങളുടെ പാർക്കിങും പ്രശ്നമാണ്. ജങ്ഷനിൽ കൃത്യമായ ഗതാഗത പരിഷ്കരണം നടപ്പാക്കിയില്ലെങ്കിൽ അപകടങ്ങൾക്ക് സാധ്യതയേറെയാണ്.
ezhamkulam traffic
