മലയാലപ്പുഴ വഴിയുള്ള നാല് ഫാസ്റ്റുകൾ കെ.എസ്.ആർ.ടി.സി. നിർത്തി
മലയാലപ്പുഴ : പഞ്ചായത്ത് ബസ്‌സ്റ്റാൻഡ് പ്രവർത്തനസജ്ജമായിട്ടും കെ.എസ്.ആർ.ടി.സി.യുടെ കൂടുതൽ സർവീസുകൾ എത്തുന്നില്ല. ഗുരുവായൂരിൽനിന്ന് മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് ഫാസ്റ്റ് പാസഞ്ചർ മൂന്ന് മാസം മുൻപ് ആരംഭിച്ചിരുന്നു. ഒരു മാസം സർവീസ് നടത്തിയ ശേഷം അത് നിർത്തലാക്കി. ഗുരുവായൂരിൽനിന്ന് 7.30-ന് പുറപ്പെട്ട് തൃശ്ശൂർ, ആലപ്പുഴ, ചക്കുളത്ത്കാവ്, പത്തനംതിട്ട വഴിയായിരുന്നു മലയാലപ്പുഴയിൽ എത്തിയിരുന്നത്.
വൈകീട്ട് മൂന്ന് മണിയോടെ തിരികെ ഗുരുവായൂരിലേക്ക് പോകും. ഗുരുവായൂരിൽനിന്ന് മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് എത്തുന്നവർക്ക് ഉച്ചയ്ക്ക് മുൻപ് ദർശനം കിട്ടുന്നില്ലെന്ന പരാതി ഉണ്ടായിരുന്നു. ബസ് മലയാലപ്പുഴയിൽ എത്തുമ്പോഴേക്കും ഉച്ചപ്പൂജ കഴിഞ്ഞ് നട അടച്ചിരിക്കും. ബസിന്റെ സമയം പുനഃക്രമീകരിച്ച് ആരംഭിച്ചാൽ ലാഭകരമാക്കാവുന്ന സർവീസായിരുന്നു അതിനുള്ള ശ്രമം നടന്നില്ല. ഇതോടം ബസ് സർവീസ് ഇല്ലാത്ത അവസ്ഥയായി.
തലച്ചിറയിൽനിന്ന് മലയാലപ്പുഴ വഴി തിരുവനന്തപുരത്തിന് മുൻപ് ഫാസ്റ്റ്പാസഞ്ചർ ഉണ്ടായിരുന്നു. പത്തനംതിട്ട ഡിപ്പോയിൽനിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന സർവീസാണിത്. രാവിലെ പത്തനംതിട്ടയിൽനിന്ന് തലച്ചിറ പോയി അവിടെ നിന്ന് തിരികെ മലയാലപ്പുഴ, അട്ടച്ചാക്കൽ, കോന്നി വഴിയാണ് തിരുവനന്തപുരം സർവീസ് നടത്തിയിരുന്നത്.
മലയാലപ്പുഴയ്ക്ക് പുറമേ അട്ടച്ചാക്കൽ ഭാഗത്തുള്ളവർക്കും പുനലൂർ, തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ ഉപകരിച്ചിരുന്നു. അതും മുടങ്ങിയിരിക്കുകയാണ്.
കുമ്പഴ ബസ് അപകടം ഉണ്ടായപ്പോൾ ചികിത്സയിൽ ഉള്ളവർക്ക് മെഡിക്കൽ കോളേജിൽ എത്താൻ വേണ്ടി കോട്ടയേത്തേക്ക് പുതുക്കുളത്തുനിന്നും ഫാസ്റ്റ് പാസഞ്ചർ ഉണ്ടായിരുന്നു.
അത് പിന്നീട് ലിമിറ്റഡ് ഓർഡിനറി സർവീസ് ആക്കി നിലച്ചു. സീതത്തോട്ടിൽനിന്ന് മലയാലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് ഒരു ഫാസ്റ്റ് പാസഞ്ചർ വർഷങ്ങൾക്ക് മുൻപ് സർവീസ് നടത്തിയിരുന്നു.
അതും മുടങ്ങിയിരിക്കുകയാണ്. മലയാലപ്പുഴ വഴി കെ.എസ്.ആർ.ടി.സി.യുടെ ഓർഡിനറി സർവീസുകൾ മാത്രമേ നിലവിൽ ഓടുന്നുള്ളൂ.
ക്ഷേത്രത്തിലേക്ക് ദൂരസ്ഥലങ്ങളിൽനിന്നുംവരുന്ന ഭക്തജനങ്ങൾക്ക് പത്തനംതിട്ടയിൽ എത്തിവേണം യാത്ര തുടരാൻ. ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ.
ആലപ്പുഴ, മലയാലപ്പുഴ ഫാസ്റ്റ് പാസഞ്ചർ അനുവദിച്ചാൽ ഹരിപ്പാട്-മാവേലിക്കര, പന്തളം ഭാഗത്തുനിന്ന് ക്ഷേത്രത്തിലേക്ക് വരുന്നവർക്ക് പ്രയോജനപ്പെടും.
ksrtc
