റോഡരിക് കൈയേറി കച്ചവടം നടത്തിയിരുന്ന വഴിയോരക്കടകൾ അടൂർ നഗരസഭ ഒഴിപ്പിച്ചു
അടൂർ : റോഡരിക് കൈയേറി കച്ചവടം നടത്തിയിരുന്ന വഴിയോരക്കടകൾ അടൂർ നഗരസഭ ഒഴിപ്പിച്ചു. അടൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ മൂന്ന് കടകളാണ് ഒഴിപ്പിച്ചത്. രണ്ട് പഴക്കടകളും ഒരു തട്ടുകടയുമാണ് ഒഴിപ്പിച്ചത്. ട്രാഫിക് നിയന്ത്രണവും നഗരസൗന്ദര്യവത്കരണവും ലക്ഷ്യമിട്ടാണ് ഒഴിപ്പിക്കൽ നടപടികളെന്ന് അടൂർ നഗരസഭ ചെയർമാൻ കെ.മഹേഷ് കുമാർ പറഞ്ഞു.
വർഷങ്ങളായി ട്രാഫിക് ഉപദേശക സമിതിയും താലൂക്ക് വികസനസമിതിയുമൊക്കെ അടൂരിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചില ഭാഗത്തെ കടകൾ ഒഴിപ്പിച്ചെങ്കിലും അടൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ പഴക്കടകൾ ഒഴിപ്പിക്കാൻ സാധിച്ചിരുന്നില്ല.
അടുത്തിടെ നഗരത്തിൽ വരുത്തിയ ട്രാഫിക് നിയന്ത്രണങ്ങളുടെ ഭാഗമായി കെഎസ്ആർടിസി ഭാഗത്തെ ബസ് വേയിൽ മാറ്റംവരുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഒഴിപ്പിച്ച കടകൾ നിൽക്കുന്ന ഭാഗംകൂടി ഒഴിപ്പിച്ചാൽ മാത്രമേ ട്രാഫിക് ക്രമീകരണം പൂർത്തിയാകുകയുള്ളൂ. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഒഴിപ്പിക്കൽ. അടൂർ നഗരത്തിൽ ഗവ. യുപി സ്കൂളിനു മുന്നിലെ നടപ്പാതയിൽ കാൽനടയാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിൽ കച്ചവടം ഇപ്പോഴുമുണ്ട്. ഞായറാഴ്‌ച ദിവസം നടപ്പാത നിറഞ്ഞ് വഴിയോരക്കച്ചവടക്കാരാണ്.
adoor muncipality