ബ്ലാക്ക് സ്പോട്ട് ‘കടലാസിൽ’; ഭീതിയൊഴിയാതെ എംസി റോഡ്. അപകടമരണങ്ങൾ വർധിച്ചിട്ടും പഠനമോ പരിഹാരനടപടികളോ സ്വീകരിക്കാതെ അധികൃതർ.
പന്തളം ∙ എംസി റോഡിലെ അപകടമരണങ്ങൾ വർധിച്ചിട്ടും പഠനമോ പരിഹാരനടപടികളോ സ്വീകരിക്കാതെ അധികൃതർ. കഴിഞ്ഞ 3 മാസങ്ങൾക്കുള്ളിൽ മാത്രം മരണം മൂന്നായി. ചേരിക്കൽ മീനത്ത് ചരിഞ്ഞതിൽ മുഹമ്മദ് റിയാസ്, കുരമ്പാല കൊച്ചുതുണ്ടിൽ കെ.എൻ.ശശി, ഇലവുംതിട്ട മഞ്ഞിപ്പുഴ കോയിക്കൽ മേലേതിൽ ശ്രീകുമാർ എന്നിവരാണ് ഇക്കാലയളവിൽ മരണപ്പെട്ടത്. ഇവരിൽ ബൈക്ക് യാത്രികനായ ശ്രീകുമാർ ലോറിക്കടിയിൽ പെട്ട് മരിച്ചത് ശനിയാഴ്ച വൈകിട്ടാണ്.
അപകടങ്ങളുടെ അടിസ്ഥാനത്തിൽ ബ്ലാക്ക് സ്പോട്ടുകൾ നിർണയിച്ചിട്ടും കാര്യമായ നടപടികളുണ്ടായില്ല. പറന്തലിനും മാന്തുകയ്ക്കുമിടയിലെ 9.5 കിലോമീറ്ററുകൾക്കുള്ളിലാണ് അപകടങ്ങളേറെയും. എംസി റോഡ് വികസന പദ്ധതി പൂർത്തിയായ 2007 മുതൽ നവീകരണ പദ്ധതി നടപ്പാക്കിയ 2023നു ശേഷം ഇതുവരെ ജീവൻ പൊലിഞ്ഞത് 168 പേർക്കാണ്. പരുക്കേറ്റവർ വേറെ. മോട്ടർ വാഹനവകുപ്പും പൊലീസും ചേർന്നും വെവ്വേറെയും പരിശോധനകൾ നടത്തി. എന്നിട്ടും അപകടങ്ങൾക്ക് കുറവില്ല. പല ഭാഗങ്ങളിലും ഓടയും നടപ്പാതയും വഴിവിളക്കുകളും അടക്കം ജോലികൾ ബാക്കി.
പറന്തൽ–മാന്തുക പാത ഉൾപ്പെടുന്ന എംസി റോഡും പന്തളം–തട്ടാരമ്പലം റോഡും പുനർനിർമിച്ചത് കെഎസ്ടിപിയാണ്. പന്തളം–തട്ടാരമ്പലം റോഡിന്റെ ഭാഗമായ പന്തളം–ഐരാണിക്കുടി ഭാഗം നിർമാണം പൂർത്തിയാക്കിയത് ഒരു വർഷം മുൻപും. പരാതികൾ ഏറെക്കുറെ പരിഹരിച്ചായിരുന്നു നിർമാണം. പ്രധാന ഭാഗങ്ങളിൽ നടപ്പാതയും കൈവരിയുമുണ്ട്. മുട്ടാർ പാലം ഒഴികെ മിക്ക ഭാഗങ്ങളിലും രാത്രിയിൽ പകൽ പോലെ വെളിച്ചം. 4 കിലോമീറ്ററിനുള്ളിൽ 9 കാത്തിരിപ്പ് കേന്ദ്രങ്ങൾ. അതേസമയം, വികസനപദ്ധതിയും നവീകരണ പദ്ധതിയും നടപ്പാക്കിയ എംസി റോഡിൽ ബ്ലാക്ക് സ്പോട്ടിൽ പോലും ഓട, നടപ്പാത, കാത്തിരിപ്പ് കേന്ദ്രം അടക്കമില്ല. ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ള കുരമ്പാലയിൽ ഉൾപ്പെടെ പലയിടങ്ങളിലും കൂരിരിട്ടും.
പന്തളം ജംക്‌ഷന്റെ മധ്യഭാഗത്തെ പൈപ്പ് ലൈൻ ചോർച്ചയെത്തുടർന്ന് രൂപപ്പെട്ട കുഴി അടച്ചെന്നും ഇല്ലെന്നും പറയാം. ജല അതോറിറ്റി മൂന്നുതവണ കോൺക്രീറ്റ് നിറച്ചിട്ടും റോഡ് പൂർവസ്ഥിതിയിലെത്തിയില്ല. ചെറിയ കുഴികൾ ഇപ്പോഴുമുണ്ട്. മെറ്റലിളകി കിടക്കുന്നു. രാത്രികാലങ്ങളിൽ വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക്, പ്രത്യേകിച്ചു ഇരുചക്രവാഹനയാത്രികർക്ക് ഇത് പെട്ടെന്ന് കാഴ്ചയിൽ പെടില്ല. പരിപാലന കാലാവധി കഴിഞ്ഞിട്ടില്ലെങ്കിലും കെഎസ്ടിപി ഇത് കണ്ട ഭാവം നടിച്ചിട്ടില്ല.
pandalam-mc-road-accidents-black-spots

