കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗല്ല ഭീതി. കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിൽ മൂന്നര വയസ്സുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. മരിച്ച കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും പ്രദേശത്തെ അഞ്ച് പേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി.കഴിഞ്ഞ ഞായറാഴ്ചയാണ് ആനക്കുഴിക്കര സ്വദേശിയായ മൂന്നര വയസ്സുകാരി മരണപ്പെട്ടത്. ഇന്ന് പുറത്തുവന്ന പരിശോധനാ റിപ്പോർട്ടിലാണ് മരണകാരണം ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കണ്ട ഒരു കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റ് രണ്ട് പേരെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
പ്രദേശത്ത് അഞ്ച് പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. മലിനജലത്തിലൂടെയോ കേടായ ഭക്ഷണത്തിലൂടെയോ ആകാം രോഗം പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഉറവിടം കണ്ടെത്താനായി ആരോഗ്യവകുപ്പ് പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു.
വയറിളക്കം, പനി, കഠിനമായ വയറുവേദന, ഛർദ്ദി, മലത്തോടൊപ്പം രക്തം കാണപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും വ്യക്തിശുചിത്വം പാലിക്കാനും ജനങ്ങൾ ജാഗ്രത കാട്ടണം.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ കടുത്ത ജാഗ്രത വേണമെന്നും ഡി.എം.ഒ അറിയിച്ചു. പ്രദേശത്ത് ആരോഗ്യപ്രവർത്തകർ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
kozhikode shigella
