പത്തനംതിട്ട പോക്സോ കേസില്‍ വഴിത്തിരിവ്; 13 കാരിയുടെ മൊഴി കളവ്, പ്രണയ നൈരാശ്യത്തില്‍ കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്പത്തനംതിട്ട: പത്തനംതിട്ടയിലെ പോക്സോ കേസില്‍ വഴിത്തിരിവ്. 13 കാരിയുടെ മൊഴി പൂർണമായും കളവ് എന്ന നിഗമനത്തില്‍ പൊലീസ്. കളവ് പറയാൻ കാരണം പ്രണയ നൈരാശ്യമാണെന്നാണ് പൊലീസ് കണ്ടെത്തല്‍. സഹപാഠിയുമായി ബ്രേക്ക് അപ്പ് ആയതിൻ്റെ ദേഷ്യത്തിൽ കെട്ടിച്ചമച്ച കഥ എന്നാണ് പൊലീസ് പറയുന്നത്. സഹപാഠി ഉൾപ്പെടെ ഉപദ്രവിച്ചെന്നായിരുന്നു കൗൺസിലിങ്ങിൽ പറഞ്ഞത്. പെണ്‍കുട്ടിയുടെ മെഡിക്കൽ പരിശോധനയാണ് കേസന്വേഷണത്തില്‍ വഴിത്തിരിവായത്. വൈദ്യപരിശോധനയിൽ ലൈംഗിക ചൂഷണം നടന്നിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. ഇതോടെ കസ്റ്റഡിയിലെടുത്ത ആറുപേരെ ഇന്നലെ വൈകിട്ട് വിട്ടയച്ചു.
ചൈൽഡ് ഹെൽപ് ലൈൻ വഴിയായിരുന്നു പൊലീസിന് പെൺകുട്ടിയുടെ പരാതി കിട്ടിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹപാഠികൾ ഉൾപ്പെടെ ആറുപേരെ ഇന്നലെ രാവിലെ മുതൽ കസ്റ്റഡിയിൽ വെച്ചിരുന്നു. ആദ്യം പെൺകുട്ടി നൽകിയ മൊഴികളിലും പിന്നീട് നൽകിയ മൊഴികളിലും മാറ്റമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പിന്നീട്, കസ്റ്റഡിയിലെടുത്ത ആറ് പേരെയും താൽക്കാലികമായി വിട്ടയച്ചു. അതേസമയം, അന്വേഷണം പൊലീസ് അവസാനിപ്പിക്കില്ല. രജിസ്റ്റർ ചെയ്ത പോക്‌സോ കേസുകളിൽ പൊലീസ് അന്വേഷണം തുടരും. ചൈൽഡ് ഹെൽപ്പ് ലൈനിൽ കളവായി മൊഴി നൽകിയ സാഹചര്യം പരിശോധിക്കും. പെൺകുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.
Pathanamthitta








