പത്തനംതിട്ട : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
കടൽ പ്രക്ഷുബ്ധം:
മത്സ്യബന്ധനത്തിന് വിലക്ക്തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ (Trough) സ്വാധീനത്തിലാണ് കേരളത്തിൽ മഴ കടുക്കാൻ കാരണം. കടലിൽ കനത്ത കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകി.
റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ അതീവ ജാഗ്രത
തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് പമ്പാ നദിയിൽ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ അതീവ ജാഗ്രത പുലർത്താൻ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. വെള്ളപ്പൊക്ക ഭീഷണിയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരികയാണ്. നിലവിലെ അടിയന്തര സാഹചര്യം വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നുണ്ട്.
മൂഴിയാർ ഡാമിൽ റെഡ് അലർട്ട്; ഷട്ടറുകൾ ഉടൻ ഉയർത്തിയേക്കുംവൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലായ 190 മീറ്ററിൽ എത്തിയിട്ടുണ്ട്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 192.63 മീറ്റർ ആണ്. ജലനിരപ്പ് ഉയർന്നാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടും.
ജില്ലാ കളക്ടറുടെ ജാഗ്രതാ നിർദേശം:"
കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരു കരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പുലർത്തണം. നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഒരു കാരണവശാലും ആരും നദിയിൽ ഇറങ്ങരുത്."— എ നിസാമുദ്ദീൻ, പത്തനംതിട്ട ജില്ലാ കളക്ടർ & ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ.
Rain Kerala

