മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ മോശം പോസ്റ്റ്; സിപിഎം പ്രവർത്തകനെതിരെ കേസ്
പത്തനംതിട്ട: മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചെന്ന പരാതിയില്‍ പത്തനംതിട്ട സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി കെ.ആർ. വിനോദ് കുമാറിനെതിരെയാണ് നടപടി. രണ്ട് സ്ത്രീകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി അപമാനകരമായ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്നാണ് പരാതി.
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് കോണ്‍ഗ്രസ് കൗണ്‍സിലർ അൻസർ മുഹമ്മദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിനോദ് കുമാറിനെതിരെ നടപടിയെടുത്തത്. ഇയാള്‍ കടുത്ത സിപിഎം അനുഭാവി ആണെന്നും ഇദ്ദേഹത്തിൻ്റെ ഹോബി യു ഡി എഫിൻ്റെ നേതാക്കളെയും കേരളത്തിൻ്റെ മുഖ്യമന്ത്രിയെയും പൊതു സമൂഹത്തിൽ അപമാനിക്കുന്ന പോസ്റ്റുകൾ ആണ് കഴിഞ്ഞ കുറച്ചു നാളുകളായി ഇയാൾ ഇട്ടുവരുന്നതെന്നും അൻസർ മുഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ആരോപണവിധേയമായ ഫേസ്ബുക്ക് പോസ്റ്റിൻ്റെ സ്‌ക്രീൻഷോട്ടുകളും വിനോദ് കുമാറിൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലും പൊലീസ് സൈബർ വിഭാഗത്തിൻ്റെ സഹായത്തോടെ പരിശോധിച്ച് വരികയാണ്. പരാതിയിൽ പറയുന്നതുപോലെ രണ്ടു സ്ത്രീകളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വം ശ്രമം നടന്നോ എന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിൻ്റെ സ്വഭാവം അനുസരിച്ച് ഐടി ആക്‌ട്, ഭാരതീയ ന്യായ സംഹിത എന്നിവയിലെ ഉചിതമായ വകുപ്പുകൾ ചുമത്തി തുടർന്നുള്ള നിയമനടപടികളിലേക്ക് കടക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഒരാളുടെ അന്തസ്സിനെയോ പ്രശസ്‌തിയെയോ കളങ്കപ്പെടുത്തുന്ന രീതിയിൽ പോസ്റ്റുകളോ ചിത്രങ്ങളോ പങ്കുവയ്‌ക്കുന്നത് ക്രിമിനൽ അപകീർത്തിപ്പെടുത്തലിൻ്റെ പരിധിയിൽ വരും. ഇതിന് തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം
Inappropriate Facebook post against Chief Minister; case registered against CPM worker


