ചെങ്ങന്നൂർ താലൂക്കിൽ പ്രളയബാധയെത്തുടർന്ന് വ്യാപകമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. താലൂക്കിൽ ഇതുവരെ ആരംഭിച്ച 12 ക്യാമ്പുകളിലായി 114 കുടുംബങ്ങളിലെ 395 അംഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇതിൽ 166 പുരുഷന്മാരും 157 സ്ത്രീകളും 78 കുട്ടികളും ഉൾപ്പെടുന്നു.
കൂടാതെ 60 വയസ്സിന് മുകളിൽ പ്രായമുള്ള 77 മുതിർന്ന പൗരന്മാരും ഈ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.വെള്ളപ്പൊക്കം രൂക്ഷമായതോടെ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. ചെങ്ങന്നൂർ പുത്തൻകാവ് - ഇടയാറന്മുള - ആറന്മുള റൂട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ ഒരു ദിവസത്തിലേറെയായി ഗതാഗതം പൂർണ്ണമായും നിലച്ചിരിക്കുകയാണ്.
ചെങ്ങന്നൂർ ഇടനാട് എട്ടാം വാർഡ് പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം ആദ്യം ശക്തമായത്. കണ്ടത്തിൽനിന്നും ഒലിച്ചിറങ്ങിയ വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഇരച്ചുകയറുകയായിരുന്നു. ചെങ്ങന്നൂർ നഗരസഭയിലെ പുത്തൻകാവ്, ഇടനാട്, മംഗലം പ്രദേശങ്ങളിലും പാണ്ടനാട് പഞ്ചായത്തിലെ ആർ.കെ.വി സ്കൂൾ ജങ്ഷൻ - നാക്കട റോഡ്, വെൺമണി ചാവടിതറ അമ്പലത്തിന് സമീപം, ആറാട്ടുപുഴ, സെന്റ് ആൻസ് സ്കൂളിന് പിൻവശം എന്നിവിടങ്ങളിലും വെള്ളം കയറി ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.പ്രളയബാധിത പ്രദേശങ്ങളിൽ ജനപ്രതിനിധികൾ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സജി ചെറിയാൻ എം.എൽ.എ, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ് എന്നിവർ ദുരിതബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. രക്ഷാപ്രവർത്തനങ്ങളും ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങളുടെ വിതരണവും ഊർജ്ജിതമായി തുടരുകയാണ്.
chengannur-taluk



