വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരുടെ ദുരിതം നേരിട്ടുകേട്ട് മുഖ്യമന്ത്രി
പത്തനംതിട്ട : വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവരുടെ ദുരിതം നേരിട്ടുകേട്ട് മുഖ്യമന്ത്രി. കോഴഞ്ചേരിയിൽ മഴക്കെടുതി അവലോകനയോഗത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെ ചിറയിറമ്പ് എം.ടി.എൽ.പി.എസ്., റാന്നി ഗവ.എൽ.പി.എസ്., തിരുവല്ല തിരുമൂലപുരം സെയ്ന്റ് തോമസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്പുകളാണ് വി.ഡി.സതീശൻ സന്ദർശിച്ചത്.
വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളാണ് കോഴഞ്ചേരിയും റാന്നിയും. ക്യാമ്പിലെ ആളുകളോട് സംസാരിച്ചും കുട്ടികളുമായി സ്നേഹംപങ്കിട്ടും 10 മിനിറ്റോളം ചെലവഴിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. എല്ലാ വർഷത്തെയും മഴക്കാലത്തും തങ്ങൾ അനുഭവിക്കുന്ന ദുരിതം ക്യാമ്പിലെ ആളുകൾ വിവരിച്ചു.
ആർക്കും ഒരു കുറവും ഉണ്ടാകില്ലെന്നുപറഞ്ഞ് എല്ലാ സഹായവും വി.ഡി.സതീശൻ വാഗ്ദാനംചെയ്തു. മന്ത്രി പി.സി.വിഷ്ണുനാഥ്, എം.എൽ.എ.മാരായ അബിൻ വർക്കി, പഴകുളം മധു എന്നിവരും ഒപ്പമുണ്ടായിരുന്നു. ചിറയിറമ്പ് സ്കൂളിൽ 62, റാന്നിയിലെ സ്കൂളിൽ 24, തിരുമൂലപുരം സ്കൂളിൽ 86 ആളുകളാണ് മൂന്നുദിവസമായി കഴിയുന്നത്. ക്യാമ്പിലെത്തുന്നതിന് മുൻപ് വെള്ളം നിറഞ്ഞുകിടക്കുന്ന ആറന്മുള പരമൂട്ടുംപടിയും മുഖ്യമന്ത്രി സന്ദർശിച്ചു.
വെള്ളപ്പൊക്കത്തിൽ നാശമുണ്ടായ കച്ചവടക്കാർക്ക് നഷ്ടപരിഹാരം നൽകുന്നകാര്യം ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം പ്രത്യേകമായി ചർച്ചചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.റാന്നിയിൽ നാശങ്ങളുണ്ടായ വ്യാപാരികളിൽനിന്നും വ്യക്തികളിൽനിന്നും നിവേദനങ്ങൾ സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018-ലും 2026-ലും വലിയ നഷ്ടം സംഭവിച്ചവരാണിവർ. കച്ചവടക്കാരെ ചേർത്തുനിർത്തുന്ന കാര്യം സർക്കാർ പരിഗണിക്കും. അവർക്ക് വായ്പ നൽകുന്നതും മറ്റുസഹായം നൽകുന്ന കാര്യവും പരിഗണിക്കും. കാർഷികവിളകൾക്ക് നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്ന കാര്യവും മന്ത്രിസഭായോഗം തീരുമാനിക്കും.
റാന്നിയിൽ പ്രളയത്തിൽ നാശം സംഭവിച്ച വ്യാപാരികളടക്കം ഒട്ടേറെപ്പേർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മന്ത്രി പി.സി. വിഷ്ണുനാഥ്, എം.എൽ.എ.മാരായ പഴകുളം മധു, സി.വി. ശാന്തകുമാർ, ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. റാന്നി ഗവ. ജി.എൽ.പി.എസിലെ ദുരിതാശ്വാസക്യാമ്പും മുഖ്യമന്ത്രി സന്ദർശിച്ചു.
The Chief Minister listened directly to the grievances of the people staying in relief camps following the floods


