കളഞ്ഞു കിട്ടിയ പഴ്സ് ഉടമയെ തേടിപ്പിടിച്ചു നൽകി നാടിനെ കാക്കുന്ന ജവാന്മാർ
മണ്ണടി : കളഞ്ഞുകിട്ടിയ പണവും തിരിച്ചറിയൽ കാർഡും എ.ടി.എം. കാർഡും ഉൾപ്പെടെയുള്ള രേഖകൾ അടങ്ങിയ പഴ്സ് ഉടമസ്ഥയ്ക്ക് തിരികെ നൽകി നാടിനെ കാക്കുന്ന ജവാന്മാർ. രാജസ്ഥാനിൽ ജോലിചെയ്യുന്ന ജവാൻമാരായ മണ്ണടി തയ്യിൽ വീട്ടിൽ വിഷ്ണുദേവ്(27), ചെറുകുന്നത്ത് ബി. അഭിജിത്ത്(25) എന്നിവരാണ് കളഞ്ഞുകിട്ടിയ പഴ്സ് ഉടമസ്ഥയ്ക്ക് തിരികെ നൽകിയത്. പത്തനംതിട്ട ചിറ്റാർ വയ്യാറ്റുപുഴ സ്വദേശിനി ബിന്ദു ബാബുവിന്റേതായിരുന്നു പഴ്സ്. തിരുവനന്തപുരം വിമാനത്താവളത്തിൽ ബുധനാഴ്ചയാണ് ജവാൻമാർക്ക് പഴ്‌സ് കളഞ്ഞുകിട്ടിയത്. സുഹൃത്തിനെ വിളിക്കാൻ പോയതായിരുന്നു. ഭർത്താവിനെ വിദേശത്തേക്ക് അയയ്ക്കാൻ എത്തിയതായിരുന്നു ബിന്ദു.
പഴ്സ് കളഞ്ഞുകിട്ടിയ സ്ഥലത്ത് ആളെ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പഴ്സിൽ ഉണ്ടായിരുന്ന എ.ടി.എം. കാർഡ് പരിശോധിച്ചപ്പോൾ ഗ്രാമീൺ ബാങ്കിന്റേതാണെന്ന് ബോധ്യപ്പെട്ടു. ബാങ്കിന്റെ ഏനാത്ത് ശാഖയിൽ ബന്ധപ്പെട്ട് വിവരം പറഞ്ഞു. ഇതോടെ ഉടമയെ കണ്ടെത്താനായെന്ന് വിഷ്ണുദേവ് പറഞ്ഞു.ഏനാത്ത് പോലീസ്‌സ്റ്റേഷനിൽ ഏനാത്ത് എസ്.എച്ച്.ഒ. കെ. ഷിജിയുടെ സാന്നിധ്യത്തിൽ വിഷ്ണു ദേവും ബി. അഭിജിത്തും ഉടമസ്ഥയ്ക്ക് പഴ്സും രേഖകളും കൈമാറി.
Soldiers who protect the nation return a lost purse to its rightful owner
