നഗ്നതാപ്രദർശനം നടത്തിയ നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ
പത്തനംതിട്ട: ഡിഗ്രി വിദ്യാർഥിനിയുടെ നേരെ നഗ്നതാപ്രദർശനം നടത്തുകയും, പിന്തുടർന്ന് ഭയപ്പെടുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പെരുമ്പെട്ടി പൊലീസിന്റെ പിടിയിലായി. കോട്ടാങ്ങൽ ഭഗവതി കുന്നേൽവീട്ടിൽ ബി.ആർ. ദിനേശ് (35), കോട്ടാങ്ങൽ എള്ളിട്ട മുറിയിൽ വീട്ടിൽ മാഹീൻ (30) എന്നിവരാണ് പിടിയിലായത്. ഇവരെ നടപടികൾക്ക് ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. നാട്ടുകാർ ദിനേശിനെ പിടികൂടി തടഞ്ഞുവച്ച് പൊലീസിൽ ഏൽപിച്ചു. എന്നാൽ, മാഹീൻ സ്ഥലത്ത് നിന്ന് ഓടിപ്പോയി. തുടർന്ന്, യുവതിയുടെ മൊഴിപ്രകാരം എസ്.ഐ ടി.പി. ശശികുമാർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടർ ബി. സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ തിരച്ചിലിൽ സ്റ്റേഷൻ അതിർത്തിയിലെ വള്ളച്ചിറയിൽ വച്ച് മഹീനെ പിടികൂടി. ഇരുവരും വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ ഉൾപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായി.
2023 ൽ പെരുമ്പെട്ടി പൊലീസ് രജിസ്റ്റർ ചെയ്ത സ്ത്രീധന പീഡന, ദേഹോപദ്രവം ഉൾപ്പെടെ 10 കേസുകളിൽ പ്രതിയാണ് ദിനേശ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ദേഹോപദ്രവം ഏൽപിക്കൽ എന്നതിന് വെണ്മണി പൊലീസ് രജിസ്റ്റർ ചെയ്ത കേസും ഇതിൽ ഉൾപ്പെടുന്നു. മണിമല, കറുകച്ചാൽ, പെരുമ്പെട്ടി എന്നിവിടങ്ങളിലാണ് മറ്റ് കേസുകളുള്ളത്. കഞ്ചാവ് ബീഡി വലിച്ചതിന് എടുത്ത രണ്ട് കേസുകൾ ഉൾപ്പെടെ പെരുമ്പെട്ടി, മണിമല സ്റ്റേഷനുകളിലെടുത്ത അഞ്ച് കേസുകളിൽ പ്രതിയാണ് മാഹീൻ.
ARREST