പത്തനംതിട്ട: ആറന്മുള എംഎൽഎയും മന്ത്രിയുമായ വീണാ ജോർജ്ജും ഭരണകൂടവും
ജില്ലാ ആസ്ഥാനത്തോട് തുടരുന്ന അവഗണനയ്ക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്. 'അവഗണനയുടെ നീണ്ട എട്ടു വർഷങ്ങൾ' എന്ന മുദ്രാവാക്യമുയർത്തി 15 ദിവസം നീണ്ടുനിൽക്കുന്ന സമര പരിപാടികളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. 2025 ഏപ്രിൽ എട്ടു മുതൽ ഏപ്രിൽ 22 വരെ വിത്യസ്ത പ്രതിഷേധ പരിപാടികൾ നടക്കും. ഏപ്രിൽ 22ന് രാവിലെ 11ന് വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് ആയിരങ്ങളെ അണിനിരത്തി ബഹുജന മാർച്ച് സംഘടിപ്പിക്കും. കൂടാതെ പദയാത്ര, വികസന മുരടിപ്പിന്റെ സ്മാരകശിലകൾ, ഫോട്ടോ പ്രദർശനം, ജനകീയ കുറ്റപത്രം, ഇരകളുടെ സംഗമം, പ്രതിഷേധ ഹർജി, ഹൗസ് ക്യാംപയിൻ, ബഹുജന മാർച്ച് തുടങ്ങി വിവിധ പ്രോഗാമുകൾ ക്യാംപയിൻ്റെ ഭാഗമായി നടക്കും.
സംസ്ഥാനം പുരോഗതിയുടെ പാതയിലാണെന്ന് സർക്കാർ ദിനംപ്രതി ആവർത്തിക്കുമ്പോഴും പത്തനംതിട്ട ജില്ലാ ആസ്ഥാനം വികസനം മുരടിച്ച് വളരെയേറെ പിന്നിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. വികസനം മാനദണ്ഡമാക്കി മറ്റു 13 ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലാ ആസ്ഥാനം എന്ന നിലയിൽ പത്തനംതിട്ട നഗരം കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല. കൊട്ടിഘോഷിച്ചു തുടങ്ങിയ പദ്ധതികളെല്ലാം നാഥനില്ലാതെ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നു. അഴിമതിയും ഫണ്ട് വിനിയോഗത്തിലെ പാകപ്പിഴയും അശാസ്ത്രീയ നിർമ്മാണവും വികസനത്തിന് വെല്ലുവിളിയായിട്ടുണ്ട്.
പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന അബാൻ മേൽപ്പാല നിർമ്മാണം ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. മേൽപ്പാലത്തിന്റെ നിർമ്മാണം എന്ന് പുനരാരംഭിക്കുമെന്നോ എപ്പോൾ പൂർത്തീകരിക്കുമെന്നോ പറയാൻ അധികൃതർക്ക് പോലും കഴിയുന്നില്ല. പാലം നിർമ്മാണം ആരംഭിച്ചതോടെ പെരുവഴിയിലായ കച്ചവടക്കാരുടെ പുനരധിവാസമോ, അവർക്കുണ്ടായ നഷ്ടങ്ങൾക്കോ പരിഹാരമുണ്ടാക്കാൻ അധികൃതർക്കായിട്ടില്ല.
പത്തനംതിട്ട കെഎസ്ആർടിസി ടെർമിനലിന്റെ നിർമ്മാണത്തിലും അശാസ്ത്രീയതയും അഴിമതിയും നിഴലിച്ചു നിൽക്കുകയാണ്. കടമുറികൾ ലേലത്തിന് നൽകിയെങ്കിലും ഇതുവരെയും വ്യാപാരികൾക്ക് വിട്ടുനൽകിയിട്ടില്ല. ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകേണ്ട പത്തനംതിട്ട ജില്ലാ സ്റ്റേഡിയം ഇന്നും മുട്ടിലിഴയുകയാണ്. കാലങ്ങളായി തുടരുന്ന ജില്ലാ ആസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമില്ലാതെ തുടരുകയാണ്. നഗരത്തിലെ പ്രധാന റോഡുകൾ കാലങ്ങളായി പൊട്ടി തകർന്നു കിടക്കുന്നു. മൂന്നു പതിറ്റാണ്ട് ആരംഭിച്ച ഇനിയും പൂർത്തിയാകാത്ത സുബല പാർക്ക് നഗര വികസനമുരടിപ്പിൻ്റെ ഉദാഹരണമാണ്. പട്ടികജാതി വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി ആരംഭിച്ച സുബല പാർക്ക് ഇന്ന് സാമൂഹ്യവിരുദ്ധരുടെ ആവാസ കേന്ദ്രമായി മാറി. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പ്രവർത്തനം ഏറെ പരിതാപകരമാണ്.
കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമ്മാണം ഇഴയുകയാണ്. പാലത്തിന്റെ നിർമാണത്തിനായി ഒഴിപ്പിച്ച കോഴഞ്ചേരി ചന്തയ്ക്ക് പകരം ആധുനിക ചന്ത നിർമ്മിക്കുമെന്ന ഉറപ്പ് പാഴ് വാക്കായി മാറി. പമ്പാനദിയുടെ തീരത്തെ ഏറെ പ്രാധാന്യമുള്ള വാണിജ്യ കേന്ദ്രമായിരുന്നു കോഴഞ്ചേരി ചന്ത. നാരങ്ങാനം, ചെറുകോൽ, അയിരൂർ, തോട്ടപ്പുഴശ്ശേരി, കോയിപ്രം, തോട്ടപ്പുഴശ്ശേരി, മല്ലപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുള്ള കർഷകരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിരുന്നതും ഇവിടെയാണ്.
കോഴഞ്ചേരി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ല ആശുപത്രിയുടെ പ്രവർത്തനവും ആശ്വാസകരമല്ല. സൗകര്യങ്ങളുടെ പരിമിതികളും ജീവനക്കാരുടെ അഭാവവും ആശുപത്രിയുടെ പ്രവർത്തനത്തെ പിന്നോട്ടടിക്കുകയാണ്.
വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ വേണ്ടത്ര പുരോഗതി കൈവരിക്കാനും ജില്ലക്കായിട്ടില്ല. ജില്ലാ ആസ്ഥാനത്തോ സമീപപ്രദേശങ്ങളോ തൊഴിൽ സാധ്യതകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനോ നിലവിലുള്ളവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനോ സർക്കാർ ശ്രമം നടത്തുന്നില്ല. ഐടി പാർക്ക് പോലെ യുവജനങ്ങൾക്ക് തൊഴിൽ നൽകുന്ന സംരംഭങ്ങൾ ജില്ലയിലേക്ക് കൊണ്ടുവരാനും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ജില്ല നേരിടുന്ന ഇത്തരം അവഗണനകളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
veena george against muhammed-aneesh