സ്വർണവില കുതിച്ചപ്പോൾ ‘പണികിട്ടി’ ജ്വല്ലറി ഉടമകൾ: അപ്രതീക്ഷിത വിലക്കയറ്റത്തിൽ ഉപഭോക്താക്കൾക്കും ഞെട്ടൽ
കൊച്ചി: നാലുദിവസമായി കുത്തനെ ഇടിഞ്ഞ സ്വർണവില അടുത്തടുത്ത രണ്ടുദിവസങ്ങളിൽ കുതിച്ചയർന്നതോടെ പണികിട്ടിയത് ജ്വല്ലറി ഉടമകൾക്ക്. ട്രംപിന്റെ പ്രതികാരച്ചുങ്കം ചുമത്തലിനെ തുടർന്ന് വിപണി ഇടിഞ്ഞുതാഴ്ന്നതോടെ വലിയതോതിൽ ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ അഡ്വാൻസ് ബുക്കിങ് എടുത്ത സ്വർണ വ്യാപാരികൾക്കാണ് വൻ നഷ്ടം നേരിടേണ്ടിവരിക. ബുക്ക് ചെയ്ത സമയത്തുള്ള കുറഞ്ഞ വിലയിൽ തന്നെ ഉപഭോക്താക്കൾക്ക് സ്വർണം നൽകേണ്ടി വരും. ചില ജ്വല്ലറികൾ മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് പണിക്കൂലി ഇളവടക്കം പ്രഖ്യാപിച്ചിരുന്നു. അക്ഷയതൃതീയയും വിഷു ആഘോഷവും വരാനിരിക്കേ വില കുറയുമെന്ന് പ്രതീക്ഷിച്ച് സ്വർണം വാങ്ങാൻ കാത്തിരുന്നവർക്കും വിലവർധന വൻ തിരിച്ചടിയാണ് സമ്മാനിച്ചത്.
ഇന്നലെ കേരളത്തിൽ സ്വർണം പവന് 2,160 രൂപയുടെ വർധനയാണ് ഉണ്ടായത്. സമീപകാലത്ത് ഇതാദ്യമായാണ് ഒറ്റയടിക്ക് ഇത്രയും തുക വർധിക്കുന്നത്.ഇന്ന് 70160 രൂപയാണ് ഒരു പവന്റെ വില. 8770 രൂപയായാണ് ഗ്രാമിന്റെ വില വർധിച്ചത്. ഇതിന് മുമ്പ് ഈ മാസം നാലാം തീയതിയാണ് സ്വർണം ഈ വില തൊട്ടത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണം.
ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിലും സ്വർണവില രണ്ട് ശതമാനത്തിലേറെ വർധിച്ചിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായാണ് 100 ഡോളറിൽ അധികം വർധിച്ചത്. 2023 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് സ്വർണവില ഒരു ദിവസം ഇത്രയും വർധിക്കുന്നത്. യു.എസ്-ചൈന വ്യാപാര യുദ്ധം തന്നെയാണ് അന്താരാഷ്ട്ര വിപണിയിലെ സ്വർണവില വർധനക്കുള്ള കാരണം.
gold rate