വെണ്ണിക്കുളം (പത്തനംതിട്ട) :കോതമംഗലത്തെ താമസസ്ഥലത്തുനിന്ന് ആറന്മുളയിലെ വീട്ടിലേക്കു വരുന്നതിനിടെ കാർ നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് അധ്യാപിക മരിച്ചു. മൂവാറ്റുപുഴ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ആറന്മുള കാലായിൽ റെസി ടൈറ്റസ് (52) ആണ് മരിച്ചത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഭർതൃമാതാവിനെ കാണാൻ വരുന്നതിനിടെയാണ് അപകടം.
മല്ലപ്പള്ളി– കോഴഞ്ചേരി റോഡിൽ പാട്ടക്കാലാ കവലയ്ക്കു സമീപം ഇന്നലെ പുലർച്ചെ 5നാണ് അപകടം. ഇറച്ചിക്കോഴികളെ ഇറക്കാൻ നിർത്തിയിട്ടിരുന്ന ലോറിയുടെ വശത്ത് റെസിയും ഭർത്താവും സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഭർത്താവാണ് കാർ ഓടിച്ചത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിനും വാരിയെല്ലിനും കാര്യമായി പരുക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം തിങ്കളാഴ്ച 8ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12ന് ഇടയാറന്മുള ളാക സെന്തോം മാർത്തോമ്മാ പള്ളിയിൽ.
കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം റിട്ട. മേധാവിയും എംബിഐടിഎസ് എൻജിനീയറിങ് കോളജ് പ്രിൻസിപ്പലുമായ ആറന്മുള കാലായിൽ ഡോ. തോമസ് ജോർജ് (ജോജി) ആണ് ഭർത്താവ്. മക്കൾ: കിരൺ ( എൻജിനീയർ, ബെംഗളൂരു), അജയ് (എൻജിനീയർ, തിരുവനന്തപുരം).
teacher-fatal-road-accident-dead