പത്തനംതിട്ട : ശബരിമലയിലേക്ക് പുതിയ സമാന്തര വൈദ്യുതി ലൈനെത്തിക്കാനുള്ള പദ്ധതി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കാൻ ദേവസ്വം ബോർഡ്. കെഎസ്ഇബി നിർദേശിച്ച പദ്ധതിക്ക് 100 കോടിയോളം രൂപ ചെലവു വരും. നിലവിൽ ദേവസ്വം ബോർഡിനോ കെഎസ്ഇബിക്കോ ഈ ചെലവ് പൂർണമായി വഹിക്കാൻ സാധിക്കില്ല. അതിനാൽ അടുത്ത തീർഥാടന കാലത്തിനു മുൻപായി പ്രധാന കേന്ദ്രങ്ങളിൽ ജനറേറ്റർ സൗകര്യമൊരുക്കാനാണു ബോർഡ് ലക്ഷ്യമിടുന്നത്. നിലവിൽ പമ്പ – ചെളിക്കുഴി ഭാഗത്ത് ജനറേറ്ററിൽ നിന്ന് വൈദ്യുതിയെത്തിക്കുന്നുണ്ട്.
സന്നിധാനത്തേക്കുള്ള പാതയിലും നിലയ്ക്കലിലും ഉൾപ്പെടെ ജനറേറ്ററുകൾ സ്ഥാപിക്കാനാണ് ദേവസ്വം ബോർഡ് ലക്ഷ്യമിടുന്നത്. 6 കോടിയോളം രൂപ ചെലവഴിച്ചാൽ ഈ ക്രമീകരണം നടപ്പാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. മൂഴിയാറിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയാണ് പമ്പയിലും സന്നിധാനത്തും എത്തിക്കുന്നത്. നിലവിൽ ഒരു ലൈൻ മാത്രമാണുള്ളത്. ഈ ലൈനിൽ എന്തെങ്കിലും തകരാർ വന്നാൽ വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ട്. അതിനാലാണ് ശബരിമലയിലേക്ക് സമാന്തരമായി ഒരു ലൈൻ കൂടി വേണമെന്ന നിർദേശം കെഎസ്ഇബി ഉന്നയിച്ചത്.
parallel power project in sabarimala devaswom board