ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാരെ കബളിപ്പിച്ച് പൈസ തട്ടിയെടുത്ത രണ്ടുപേരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു.
ശബരിമല: ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാരെ കബളിപ്പിച്ച് പൈസ തട്ടിയെടുത്ത രണ്ടുപേരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമലയിൽ ഡോളി തൊഴിലാളികളായി ജോലിനോക്കുന്ന പീരുമേട് സ്വദേശികളായ സ്വദേശി കണ്ണൻ (31), രഘു ആർ(27) എന്നിവരാണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ തുലാമാസ പൂജയ്ക്കിടെ ശബരിമലയിൽ ദർശനത്തിന് എത്തിയ കാസർഗോഡ് സ്വദേശികളുടെ സംഘത്തെയാണ് ഇവർ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഒക്ടോബർ മാസം 18 ന് ശബരിമലയിൽ തിരക്കുമൂലം തീർത്ഥാടകരെ നിയന്ത്രിച്ചിരുന്ന സമയത്ത് ഉച്ചക്ക് 12 മണിയോടുകൂടി മരക്കൂട്ടത്തു നിന്നും നടന്ന് വന്ന സംഘത്തെ ഡോളി തൊഴിലാളികളായ പ്രതികൾ ചേർന്ന് ക്യാൻവാസ് ചെയ്തു കൂടുതൽ സമയം ക്യൂവിൽ നിൽക്കാതെ കൂട്ടി കൊണ്ടുപോയി ശബരിമലയിൽ ദർശനം നടത്തി തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 10000 രൂപ വാങ്ങി വാവര് നടക്ക് സമീപത്ത് എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. അയ്യപ്പഭക്തന്മാരെ കബളിപ്പിച്ച് പണം തട്ടിയതായി ലഭിച്ച വിവരത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരികയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതികളെ റാന്നി കോടതിയിൽ ഹാജരാക്കും. കേസിലെ പ്രതികളായ ഡോളി തൊഴിലാളികളുടെ ഡോളി പെർമിറ്റ് റദ്ദാക്കുന്നതിന് ദേവസ്വം ബോർഡിന് കത്ത് നൽകുന്നതാണ്. അമിതമായ തിരക്കുള്ള സമയങ്ങളിലും മറ്റും പമ്പയിലും, സന്നിധാനത്തും അയ്യപ്പഭക്തന്മാരെ ക്യൂ കോംപ്ലക്സുകളിൽ നിയന്ത്രിച്ചു നിർത്തുന്ന സമയം ഡോളിയിൽ കൊണ്ടുപോകുന്ന രീതിയിൽ പണം വാങ്ങി ആളുകളെ ക്യൂവിൽ നിൽക്കാതെ കൊണ്ടുപോകുന്നതായി മുൻപും പരാതി ഉയർന്നിരുന്നു. ഡോളി തൊഴിലാളികളായി രജിസ്റ്റർ ചെയ്ത ശേഷം ഡോളി ചുമക്കാതെ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ കബളിപ്പിക്കുന്ന ആൾക്കാരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരുന്നുണ്ട്. ഇത്തരത്തിലുള്ള ആൾക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
pampa-police-arrested-two-people-for-cheating-ayyappa-devotees



